
കോഴിക്കോട് : മണ്ണാർക്കാട് ഫസ്റ്റ് ഗ്രേഡ് സർവേയർ പി.സി രാമദാസിനെതിരായ അച്ചടക്ക നടപടിക്ക് ഔപചാരിക അന്വേഷണത്തിന് പാലക്കാട് ഡെപ്യൂട്ടി കലക്ടറെ നിയോഗിച്ച് റവന്യൂ വകുപ്പിന്റെ ഉത്തരവ്. പി.സി. രാമദാസിൻറെ വിശദീകരണം തൃപതികരമല്ലെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് ഔപചാരിക അന്വേഷണം നടത്തുന്നതിന് പാലക്കാട് ഡെപ്യൂട്ടി കലക്ടർ(ആർ.ആർ) സച്ചിൻ കൃഷ്ണനെ അന്വേഷണ അധികാരിയായി നിയമിച്ചത്. (Disciplinary action)
പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ പാലക്കയം വില്ലേജിൻറെ പരിധിയിൽ തെങ്കര പഞ്ചായത്ത് ആനമൂളി സ്വദേശി ഹുസൈനാണ് സർവേയർക്കെതിരെ പരാതി നൽകിയത്. പരാതിക്കാരന്റെ മകൻ റിസ്വാൻറെ പേരിലുള്ള 12.75 സെൻറ് ഭൂമി തരം മാറ്റുന്നതിന് പാലക്കയം വില്ലേജ് ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. മണ്ണാർക്കാട് താലൂക്ക് ഓഫീസിൽ നിന്നും താലൂക്ക് സർവേയറായ പി.സി.രാമദാസ് പരാതിക്കാരനെ വിളിക്കുകയും സ്ഥലവും പരിസരവും നോക്കി പരിശോധിച്ചശേഷം സർട്ടിഫിക്കറ്റ് തരാമെന്ന് പറഞ്ഞ് പരാതിക്കാരന്റെ കൈവശമുണ്ടായിരുന്ന 2,500 രൂപ ചോദിച്ച് വാങ്ങുകയും ചെയ്‌തിരുന്നു. അതിനു ശേഷം പരാതിക്കാരന്റെ ഫോണിലേക്ക് വിളിച്ച് 75,000 രൂപ ആവശ്യപ്പെടുകയായിരുന്നു.