

ന്യൂഡൽഹി: രാജ്യത്തെ ഭൂഭരണ സംവിധാനം പൂർണ്ണമായും ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കേരളം ഉൾപ്പെടെ 19 സംസ്ഥാനങ്ങളിലെ പൗരന്മാർക്ക് നിയമസാധുതയുള്ള ഡിജിറ്റൽ ഭൂരേഖകൾ ഇനി വീട്ടിലിരുന്നുതന്നെ ഡൗൺലോഡ് ചെയ്യാം. ഇതോടെ വില്ലേജ് ഓഫീസുകൾ കയറിയിറങ്ങാതെ തന്നെ ഭൂമി സംബന്ധമായ രേഖകൾ വേഗത്തിൽ ലഭ്യമാകും.
406 ജില്ലകളിലെ ബാങ്കുകൾക്ക് പണയ ഇടപാടുകൾ ഓൺലൈനായി പരിശോധിക്കാനുള്ള സൗകര്യം നിലവിൽ വന്നു. ഇത് വായ്പാ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും. ഓരോ പ്ലോട്ടിനും 14 അക്കങ്ങളുള്ള യുണീക് ലാൻഡ് പാഴ്സൽ ഐഡന്റിഫിക്കേഷൻ നമ്പർ (ULPIN) അനുവദിച്ചു. 29 സംസ്ഥാനങ്ങളിലായി 36 കോടി പ്ലോട്ടുകൾക്ക് ഈ 'ഭൂമി ആധാർ' ഇതിനകം നൽകിക്കഴിഞ്ഞു.
രാജ്യത്തെ 88.6% സബ് രജിസ്ട്രാർ ഓഫീസുകളും റവന്യൂ ഓഫീസുകളുമായി ബന്ധിപ്പിച്ചു. ആധാരം രജിസ്റ്റർ ചെയ്താലുടൻ തണ്ടപ്പേർ മാറ്റം (Mutation) ഉൾപ്പെടെയുള്ള നടപടികൾ ഓട്ടോമാറ്റിക്കായി നടക്കും.
നഗരങ്ങളിലെ ഭൂമി പരിപാലനത്തിനായി 'നക്ഷ' (NAKSHA) പദ്ധതി വഴി ആകാശ സർവേ പുരോഗമിക്കുകയാണ്. 116 നഗരസഭകളിൽ സർവേ പൂർത്തിയായി. രാജ്യത്തെ 97.27 ശതമാനം ഗ്രാമങ്ങളിലെയും കൈവശാവകാശ രേഖകൾ കമ്പ്യൂട്ടറൈസ്ഡ് ചെയ്തു കഴിഞ്ഞു. ഭൂരേഖകളും ഭൂപടങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന നടപടികളും അവസാന ഘട്ടത്തിലാണ്. മികച്ച രീതിയിൽ പദ്ധതി നടപ്പിലാക്കിയ കേരളം ഉൾപ്പെടെയുള്ള 24 സംസ്ഥാനങ്ങൾക്ക് 1,050 കോടി രൂപയുടെ ധനസഹായവും കേന്ദ്രം അനുവദിച്ചിട്ടുണ്ട്.