
ബംഗളുരു: ധർമസ്ഥല തിരോധാന കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി കോഴിക്കോട് സ്വദേശി മനാഫിന് നോട്ടീസ് അയച്ചു. ധർമസ്ഥലയിലെ ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട് രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ ചെയർമാനാണ് മനാഫ്. ഇന്ന് രാവിലെ 10ന് എസ്.ഐ.ടി ഓഫീസിൽ ഹാജരാകണമെന്നാണ് ജിതേന്ദ്രകുമാർ ഐ.പി.എസ് നൽകിയ നിർദേശം.ഇലക്ട്രോണിക് തെളിവുകളടക്കം എല്ലാ രേഖകളും സഹിതം ഹാജരാകണമെന്നും അല്ലെങ്കിൽ കടുത്ത ശിക്ഷ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ് നല്കിയിട്ടുള്ളതായും റിപ്പോർട്ടുകളുണ്ട്.ഒരു വർഷം മുൻപ് ഷിരൂരിൽ മണ്ണിടിച്ചിലിൽ മലയാളി ലോറി ഡ്രൈവർ അർജുൻ മരണപ്പെട്ടതോടെയാണ് മനാഫ് വാർത്തകളിൽ നിറയുന്നത്. മനാഫിന്റെ ഉടമസ്ഥതയിലുള്ള ലോറി ഉൾപ്പെടെയാണ് കോഴിക്കോട് സ്വദേശിയായ ഡ്രൈവർ അർജുനെ കാണാതാവുന്നത്. മാസങ്ങളോളം നീണ്ട തിരച്ചിലിനൊടുവിൽ സമീപത്തെ ഗംഗാവാലി പുഴയിൽനിന്ന് ലോറിക്കുള്ളിൽ അകപ്പെട്ട നിലയിൽ അർജുന്റെ മൃതദേഹം കണ്ടെടുക്കുകന്നത്.