തിരുവനന്തപുരം: മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചതായി കണ്ണമ്മൂല വാർഡിൽ നിന്ന് സ്വതന്ത്രനായി വിജയിച്ച പാറ്റൂർ രാധാകൃഷ്ണൻ. വാർഡിന്റെ വികസനം മാത്രം മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് അദ്ദേഹത്തിന്റെ ഇലക്ഷൻ കമ്മിറ്റി ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ബിജെപി സ്ഥാനാർത്ഥി വി.വി. രാജേഷിന്റെ വിജയം ഏകദേശം ഉറപ്പായി.(Development is the only goal, Pattoor Radhakrishnan declares support for BJP in Thiruvananthapuram )
കണ്ണമ്മൂല വാർഡിന്റെ സമഗ്ര വികസനത്തിനായി രാധാകൃഷ്ണൻ തയ്യാറാക്കിയ 'ഗ്രീൻ ഫ്ലോ കണ്ണമ്മൂല' എന്ന വികസന പത്രിക നടപ്പിലാക്കുമെന്ന ഉറപ്പിന്മേലാണ് പിന്തുണ നൽകുന്നത്. മൂന്ന് മുന്നണികൾക്കും വികസന പത്രിക നൽകിയിരുന്നെങ്കിലും, പദ്ധതി പൂർണ്ണമായി നടപ്പിലാക്കുമെന്ന് എൻഡിഎ കേരള ചെയർമാൻ രാജീവ് ചന്ദ്രശേഖർ മാത്രമാണ് പരസ്യമായി സമ്മതിച്ചത്.
വാർഡിന്റെ ഉന്നമനത്തിനായി സഹകരിക്കുന്നവരോട് പുറംതിരിഞ്ഞു നിൽക്കാനാവില്ലെന്ന് ഇലക്ഷൻ കമ്മിറ്റി ചെയർപേഴ്‌സൺ ആശാ പി.ആറും കൺവീനർ അഡ്വ. വിമൽ ജോസും വ്യക്തമാക്കി. മൂന്ന് മുന്നണികളെയും അട്ടിമറിച്ചാണ് രാധാകൃഷ്ണൻ കണ്ണമ്മൂലയിൽ നിന്ന് വിജയിച്ചത്. നൂറംഗ കൗൺസിലിൽ ബിജെപിക്ക് നിലവിൽ 50 അംഗങ്ങളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 51 വോട്ടുകൾ വേണമെന്നിരിക്കെ രാധാകൃഷ്ണന്റെ പിന്തുണ ബിജെപിക്ക് നിർണ്ണായകമായി.