തിരുവനന്തപുരം: എൽഡിഎഫ് സർക്കാരുകളിലെ ദേവസ്വം മന്ത്രിമാർ ബോർഡ് യോഗങ്ങളിൽ പങ്കെടുത്തത് വഴി ക്രമക്കേടുകൾ നടത്തിയോ എന്ന് കണ്ടെത്താനായിരുന്നു കോൺഗ്രസ് എംഎൽഎമാരുടെ നീക്കം. കെ. ബാബു, എൽദോസ് കുന്നപ്പിള്ളിൽ, റോജി എം. ജോൺ, സി.ആർ. മഹേഷ് എന്നിവർ ഒരേ വിഷയത്തിൽ വ്യത്യസ്ത കാലയളവുകളിലെ കണക്കുകൾ തേടി ചോദ്യങ്ങൾ ഉന്നയിച്ചു.(Devaswom Minister's answer for the questions of the opposition in the Assembly Session)
2016 മുതൽ 2021 വരെയും, 2021 മുതൽ ഇന്നുവരെയുമുള്ള കാലയളവിൽ ദേവസ്വം മന്ത്രിമാർ എത്ര ബോർഡ് മീറ്റിംഗുകളിൽ പങ്കെടുത്തു, ഇത്തരം മീറ്റിംഗുകളുടെ തീയതി, സ്ഥലം, സമയം എന്നിവ ലഭ്യമാക്കുമോ, മന്ത്രി പങ്കെടുത്ത മീറ്റിംഗുകളുടെ മിനിട്സിന്റെ പകർപ്പ് നൽകാമോ എന്നിങ്ങനെയായിരുന്നു ചോദ്യങ്ങൾ.
ഇതിനെല്ലാം കൂടി ഒറ്റ ഉത്തരമാണ് മന്ത്രി വി.എൻ. വാസവൻ നൽകിയത്. "തിരുവിതാംകൂർ ദേവസ്വം ബോർഡ് മീറ്റിംഗുകളിൽ ഒന്നിലും ദേവസ്വം വകുപ്പ് മന്ത്രി പങ്കെടുത്തിട്ടില്ല." ഇതിന്റെ നിയമപരമായ കാരണവും മന്ത്രി വ്യക്തമാക്കി: ദേവസ്വം വകുപ്പ് മന്ത്രി ദേവസ്വം ബോർഡിലെ അംഗമല്ല.
1950-ലെ ട്രാവൻകൂർ കൊച്ചി ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട് പ്രകാരം ബോർഡ് അംഗങ്ങൾക്ക് മാത്രമേ മീറ്റിംഗുകളിൽ പങ്കെടുക്കാൻ അവകാശമുള്ളൂ. വകുപ്പ് മന്ത്രിക്ക് ബോർഡ് മീറ്റിംഗുകളിൽ പങ്കെടുക്കാൻ നിയമം അനുശാസിക്കുന്നില്ല, അതിനാൽ തന്നെ മന്ത്രി പങ്കെടുക്കാറുമില്ല എന്ന് മന്ത്രി പറഞ്ഞു.