തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി ദേവസ്വം ബോർഡ് ഒരു മുന്നൊരുക്കവും നടത്തിയിരുന്നില്ലെന്ന് അഖില ഭാരതീയ അയ്യപ്പ സേവ സംഘം ആരോപിച്ചു. ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കിയത് ബോർഡിന്റെ ഈ അനാസ്ഥയാണെന്നും സേവാ സംഘം കുറ്റപ്പെടുത്തി.(Devaswom Board did not make any preparations, Ayyappa Seva Sangham on Sabarimala issue)
നേരത്തെ ശബരിമലയിൽ അഖില കേരള അയ്യപ്പ സേവ സംഘം നാലായിരത്തോളം വോളണ്ടിയർമാരെ ഉപയോഗിച്ച് കുടിവെള്ള വിതരണം, സൗജന്യ അന്നദാനം, മറ്റ് സേവനങ്ങൾ എന്നിവ ഭംഗിയായി നടത്തിയിരുന്നു. എന്നാൽ, ദേവസ്വം ബോർഡ് കോടതിയെ സമീപിച്ചതിനെത്തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി ഈ സേവന പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്.
അഴിമതിക്ക് കളമൊരുക്കാൻ വേണ്ടിയാണ് ചില ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ അയ്യപ്പ സേവ സംഘത്തെ പുറത്താക്കാൻ കോടതിയെ സമീപിച്ചതെന്നും ഇതിന് പിന്നിൽ മുരാരി ബാബു ഉൾപ്പെടെയുള്ളവർ ആണെന്നും സേവാ സംഘം ആരോപിച്ചു. അവസരം നൽകുകയാണെങ്കിൽ ഭക്തർക്ക് എല്ലാ സേവനങ്ങളും ശബരിമലയിൽ സൗജന്യമായി ഒരുക്കാൻ തയ്യാറാണെന്നും അഖില ഭാരതീയ അയ്യപ്പ സേവ സംഘം അധികൃതർ അറിയിച്ചു.