തിരുവനന്തപുരം: സംസ്ഥാനത്തെ പഴയ സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിക്കുന്ന നടപടി ദ്രുതഗതിയിലാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി.സംസ്ഥാന വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി വിവിധ ഫണ്ടുകൾ ഉപയോഗിച്ച് 5000 കോടി രൂപയുടെ പുതിയ സ്കൂൾ കെട്ടിടങ്ങളാണ് പൊതുവിദ്യാലയങ്ങളിൽ നിർമ്മിച്ചത്.
ഈ പുതിയ സ്‌കൂള്‍ കെട്ടിടങ്ങളില്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്.എന്നാൽ പല സ്കൂളുകളിലും നൂറുവർഷത്തിലധികം പഴക്കമുള്ള കെട്ടിടങ്ങൾ നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു.
നിയമപ്രകാരം കെട്ടിടങ്ങൾ പൊളിക്കാൻ ലേലം പിടിച്ച കോൺട്രാക്ടർമാർ പൊളിച്ച് സാമഗ്രികൾ കൊണ്ടുപോവുകയാണ് പതിവ്. എന്നാൽ, ചില തദ്ദേശസ്ഥാപനങ്ങൾ വൻതുകയാണ് ഇതിന് ഫീസായി നിശ്ചയിച്ചിരിക്കുന്നത്. ഇതുമൂലം കെട്ടിടങ്ങള്‍ പൊളിക്കുന്നത് തടസപ്പെടുകയാണ്.
വിഷയത്തില്‍ ചുമതലപ്പെട്ടവര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു. വിഷയത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കൊപ്പം പ്രദേശത്തെ ജനങ്ങളും ജാഗ്രത കാണിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.