കൊച്ചി: കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ പരസ്യമായ അതൃപ്തിയുമായി ദീപ്തി മേരി വർഗീസ്. ഇനി മേയർ പദവിയിലേക്കില്ലെന്ന് വ്യക്തമാക്കിയ ദീപ്തി, തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കെപിസിസി മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടുവെന്നും ആരോപിച്ചു.(Deepthi Mary Varghese expresses dissatisfaction on Kochi Mayor selection and says the Standards were violated)
തനിക്ക് ഭൂരിഭാഗം കൗൺസിലർമാരുടെ പിന്തുണയുണ്ടായിരുന്നു. അത് തെളിയിക്കാൻ രഹസ്യ ബാലറ്റ് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും നേതൃത്വം അത് നിരസിച്ചു. തുല്യ വോട്ടുകൾ വന്നാൽ മാത്രമേ ടേം പങ്കുവെക്കാവൂ എന്നായിരുന്നു കെപിസിസി നിർദ്ദേശം. എന്നാൽ കൂടുതൽ വോട്ട് ലഭിച്ച വ്യക്തിയല്ല ഇപ്പോൾ മേയറായത്.
തനിക്ക് ഒരു സ്ഥാനവും ആരും വാഗ്ദാനം ചെയ്തിട്ടില്ല. പദവികൾ പ്രതീക്ഷിച്ച് പാർട്ടിയിൽ നിൽക്കുന്ന ആളല്ല താനെന്നും സംഘടനാരംഗത്ത് സജീവമായി തുടരുമെന്നും അവർ പറഞ്ഞു. ദീപ്തിയെ തഴഞ്ഞ നടപടിക്കെതിരെ എറണാകുളം ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ കടുത്ത പ്രതിഷേധത്തിലാണ്. അർഹതയുള്ളവരെ ഗ്രൂപ്പ് സമവാക്യങ്ങൾക്കായി ബലികൊടുത്തു എന്ന വികാരമാണ് ഇവർക്കിടയിലുള്ളത്. വി.കെ. മിനിമോളെയും ഷൈനി മാത്യുവിനെയും മേയർ സ്ഥാനത്തേക്ക് നിശ്ചയിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് പാർട്ടിയിലെ ഭിന്നത രൂക്ഷമായത്.