തിരുവനന്തപുരം : മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ രണ്ടു മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി കത്തോലിക്കാ സഭ മുഖപത്രം ദീപിക. കന്യാസ്ത്രീകളല്ല, മതേതര ഭരണഘടനയാണ് ബന്ദികളാക്കപ്പെട്ടത് എന്നാണ് ഇതിൽ പറയുന്നത്.(Deepika Editorial on Kerala nuns arrest)
കേരളത്തിലൊഴികെ എല്ലായിടത്തും ന്യൂനപക്ഷങ്ങൾ അരക്ഷിതാവസ്ഥയിൽ ആണെന്നും, ഇതെല്ലാം നടക്കുന്നത് രാജ്യം ഭരിക്കുന്ന ബി ജെ പിയുടെ ആശീർവാദത്തോട് കൂടിയാണെന്നും മുഖപത്രം വിമർശിക്കുന്നു. സംഘപരിവാറിൻ്റെ അനുവാദത്തോട് കൂടിയേ ക്രിസ്മസും ഈസ്റ്ററും ആഘോഷിക്കാൻ കഴിയുകയുള്ളുവെന്നും, വഴിപാട് പ്രതിഷേധങ്ങളാണ് പ്രതിപക്ഷം നടത്തുന്നതെന്നും ചൂണ്ടിക്കാട്ടുന്ന ഇതിൽ, വർഗീയവാദികളുടെ കങ്കാരു കോടതികൾ തെരുവിൽ വിചാരണ നടത്തുന്നുവെന്നും, ബി ജെ പി വിചാരിച്ചാൽ വർഗീയതയെ തളയ്ക്കാൻ സാധിക്കുമെന്നും വ്യക്തമാക്കുന്നു.
ബി ജെ പിയുടെ വാക്കും പ്രവൃത്തിയും തമ്മിൽ പൊരുത്തക്കേടുണ്ടെന്ന് കേരള ഘടകത്തെ ഓർമ്മിപ്പിക്കുന്നുവെന്നും മുഖപത്രത്തിൽ പറയുന്നുണ്ട്.