കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചെന്ന കേസിൽ പ്രതിയായ ഷിംജിതയ്ക്ക് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. 21 ദിവസത്തിലേറെയായി മഞ്ചേരി ജയിലിൽ റിമാൻഡിലായിരുന്നു ഇവർ. നേരത്തെ കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഷിംജിത സെഷൻസ് കോടതിയെ സമീപിച്ചത്.(Deepak’s death, Accused Shimjitha granted bail)
അന്വേഷണവുമായി സഹകരിക്കണമെന്ന കർശന നിർദ്ദേശത്തോടെയാണ് കോടതി ജാമ്യം നൽകിയിരിക്കുന്നത്. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യം ഹാജരാക്കണം. സാക്ഷികളെ സ്വാധീനിക്കാനോ സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനോ പാടില്ല.
ഷിംജിത ദൃശ്യങ്ങൾ പകർത്തിയെന്ന് പറയപ്പെടുന്ന മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവയുടെ ശാസ്ത്രീയ പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാൽ ജാമ്യം അനുവദിക്കരുത് എന്നായിരുന്നു പ്രോസിക്യൂഷന്റെ ശക്തമായ വാദം. എന്നാൽ ഈ വാദം തള്ളിയാണ് കോടതി ഉത്തരവ്. ഷിംജിത നടത്തിയ ലൈംഗികാതിക്രമ ആരോപണങ്ങളെത്തുടർന്നാണ് ദീപക് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് കണ്ടെത്തൽ.



