തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത കേരളമെന്ന സർക്കാർ പ്രഖ്യാപനം സംസ്ഥാനത്തെ ലക്ഷക്കണക്കിന് ദരിദ്ര കുടുംബങ്ങൾക്ക് തിരിച്ചടിയാകുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് ആരോപിച്ചു. സർക്കാരിന്റെ ഈ പ്രഖ്യാപനത്തിലൂടെ സൗജന്യ റേഷൻ ലഭിക്കുന്ന കേരളത്തിലെ 5.29 ലക്ഷം ദരിദ്ര കുടുംബങ്ങളിലെ അംഗങ്ങളുടെ കഞ്ഞികുടി മുട്ടിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.(Declaration of extreme poverty-free status will ruin the lives of the poor, says Cherian Philip)
ദാരിദ്ര്യരേഖയ്ക്ക് താഴെയായതിനാൽ അന്ത്യോദയ അന്നയോജന (AAY) പദ്ധതി പ്രകാരം 'മഞ്ഞ കാർഡ്' നേടിയിട്ടുള്ള 5.29 ലക്ഷം കുടുംബങ്ങളാണ് കേരള സർക്കാരിന്റെ പ്രഖ്യാപനത്തോടെ പ്രതിസന്ധിയിലാകാൻ സാധ്യതയുള്ളത്.
അതിദാരിദ്ര്യമുക്തമായി കേരളത്തെ പ്രഖ്യാപിക്കുമ്പോൾ, ഈ 5.29 ലക്ഷം കുടുംബങ്ങൾക്ക് കേന്ദ്ര സഹായം ലഭിക്കില്ലെങ്കിൽ സൗജന്യ റേഷനായി ലഭിക്കുന്ന അരിയും ഗോതമ്പും നൽകാൻ കഴിയില്ല. ഖ്യാതി നേടാനുള്ള കേരള സർക്കാരിന്റെ 'കള്ളക്കളി' കാരണം ദരിദ്രർ പട്ടിണിയിലാകുകയാണ്.
അതിദാരിദ്ര്യം പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്തതായി പ്രഖ്യാപിക്കുന്നത് കേന്ദ്ര സഹായങ്ങൾ ലഭിക്കുന്നതിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് ചെറിയാൻ ഫിലിപ്പ് വാദിക്കുന്നത്.