പാലക്കാട്: അഗളി പഞ്ചായത്തിൽ സി.പി.എം. വിമത സ്ഥാനാർത്ഥിക്കെതിരെ വധഭീഷണി മുഴക്കിയ ലോക്കൽ സെക്രട്ടറി എൻ. ജംഷീറിനെതിരെ കേസെടുത്ത സംഭവത്തിൽ എഫ്.ഐ.ആർ. വിവരങ്ങൾ പുറത്ത്. നാമനിർദേശ പത്രിക സമർപ്പിച്ചതിലെ വിരോധം മൂലമാണ് ഭീഷണി മുഴക്കിയതെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.(Death threat against rebel candidate, Case filed against CPM local secretary in)
ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ വിമതനായി മത്സരിക്കുന്ന മുൻ ഏരിയ സെക്രട്ടറി വി.ആർ. രാമകൃഷ്ണനെ ഇക്കഴിഞ്ഞ 22-ന് ശനിയാഴ്ചയാണ് ജംഷീർ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയത്. കേട്ടാലറയ്ക്കുന്ന അസഭ്യം വിളിച്ചെന്നും 'തട്ടിക്കളയുമെന്ന്' വധഭീഷണി മുഴക്കിയെന്നും എഫ്.ഐ.ആറിൽ പറയുന്നു.
വധഭീഷണി മുഴക്കിയതിനും അസഭ്യം പറഞ്ഞതിനും ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് ജംഷീറിനെതിരെ കേസെടുത്തത്. സംഭവം നടന്ന് നാല് ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് കേസെടുത്തത്. പരാതി നൽകിയിട്ടും കേസെടുക്കുന്നില്ലെന്ന് വി.ആർ. രാമകൃഷ്ണൻ ജില്ലാ പോലീസ് മേധാവിക്കും ഡി.ജി.പി.ക്കും പരാതി നൽകിയിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് അഗളി പോലീസ് ഇന്നലെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.