
മലപ്പുറം: കാടാമ്പുഴ പാങ്ങിലെ ഒരു വയസുകാരന്റെ മരണത്തിൽ പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും. കുട്ടിയുടെ ആന്തരിക അവയവങ്ങൾ പരിശോധനക്ക് അയച്ചു. ആന്തരിക പരിശോധനകളുടെ ഫലം കൂടി ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ.രണ്ട് ദിവസം മുൻപാണ് അക്യുപഞ്ചറിസ്റ്റ് ഹിറ അരീറയുടെ മകൻ മരിച്ചത്.
കുഞ്ഞിന് മഞ്ഞപ്പിത്ത ലക്ഷണങ്ങൾ ഉള്ളതായാണ് പ്രാഥമിക വിവരം. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം കുഞ്ഞിന്റെ മൃതദേഹം ഖബറടക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് കുഞ്ഞിന്റെ മൃതദേഹം വീണ്ടും പുറത്തെടുത്തത്.
വെള്ളിയാഴ്ചയാണ് കോട്ടക്കലിലെ വാടകവീട്ടിൽ കുഞ്ഞു മരിച്ചത്. തുടർന്ന് ശനിയാഴ്ച രാവിലെയോടെ ഖബറടക്ക ചടങ്ങുകളും നടന്നിരുന്നു. എന്നാൽ കുഞ്ഞിന് മതിയായ ചികിത്സ നൽകാത്തതാണ് മരണകാരണം എന്ന പരാതി ഉണ്ടായതോടെ കാടാമ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംഭവത്തിൽ ആരോഗ്യ വകുപ്പ് അധികൃതരും വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു.
കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടപ്പോള്‍ ആവശ്യമായ ചികിത്സ നല്‍കിയില്ലെന്നാണ് മാതാപിതാക്കള്‍ക്കെതിരെയുള്ള പരാതി. കുഞ്ഞിന്റെ അമ്മ മോഡേണ്‍ മെഡിസിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തുന്ന വ്യക്തിയാണ്. സംഭവത്തില്‍ ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്നമുണ്ടായിട്ടും മാതാപിതാക്കള്‍ ചികിത്സ നല്‍കാന്‍ തയ്യാറായില്ലെന്നാണ് ആരോപണം.