
കൊച്ചി: അങ്കമാലി അയ്യമ്പുഴ ചുള്ളിയില്‍ പനി ബാധിച്ച് മരിച്ച 12 വയസ്സുകാരി ജെനീറ്റയുടെ അയല്‍വീട്ടിലെ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കുട്ടി മരിച്ച ദിവസം തന്നെ അയല്‍വാസിയുടെ വീട്ടിലെ നായയും ചത്തിരുന്നു. മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയിലെ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധയുള്ളതായി കണ്ടെത്തിയത്.
ജെനീറ്റയുടെ വീട്ടിലെ നായയും രണ്ടാഴ്ച മുമ്പ് ചത്തു. കുട്ടിയുടെ മരണകാരണം അറിയാൻ എറണാകുളം ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണം. തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബിലേക്കും സാമ്പിളുകള്‍ അയച്ചിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജെനീറ്റയ്ക്ക് പനി ബാധിച്ചത്. ചുള്ളിയിലെ കുടുംബാരോഗ്യകേന്ദ്രത്തില്‍ നിന്ന് വൈറല്‍ പനിക്കുള്ള മരുന്ന് നല്‍കിയെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ ശക്തമായ ചുമയും അനുഭവപ്പെട്ടു. തുടര്‍ന്ന് അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ വയറുവേദനയും അനുഭവപ്പെട്ടു. ശുചിമുറിയില്‍ പോകുന്നതിനിടെ കുട്ടി കുഴഞ്ഞുവീണു. ഉടന്‍ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.