തിരുവനന്തപുരം: കഴക്കൂട്ടത്തെ ലോഡ്ജിൽ നാല് വയസ്സുകാരൻ മരിച്ച സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. പശ്ചിമ ബംഗാൾ സ്വദേശിനി മുന്നി ബീഗത്തിന്റെ മകൻ ഗിൽദാറിന്റെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. മരണകാരണം കഴുത്തിനേറ്റ മുറിവാണ്. കുട്ടിയുടെ കഴുത്ത് കയറോ തുണിയോ ഉപയോഗിച്ച് മുറുക്കിയെന്നാണ് വിവരം.(Death of 4-year-old boy in Trivandrum was a murder, says postmortem report)
ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് കുഞ്ഞിനെ മുന്നി ബീഗം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഭക്ഷണം കഴിച്ച ശേഷം കുഞ്ഞ് അനക്കമില്ലാതെ കിടക്കുകയായിരുന്നു എന്നാണ് ഇവർ ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
കുട്ടിയുടെ കഴുത്തിൽ അസ്വാഭാവികമായ പാടുകൾ കണ്ടതിനെ തുടർന്ന് സംശയം തോന്നിയ ഡോക്ടർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതാണ് കേസിൽ നിർണ്ണായകമായത്. സംഭവവുമായി ബന്ധപ്പെട്ട് മുന്നി ബീഗത്തെയും ഇവരുടെ സുഹൃത്ത് തൻബീർ ആലത്തിനെയും പോലീസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. തൻബീർ ആലത്തിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.