തിരുവനന്തപുരം: കഴക്കൂട്ടത്തെ ലോഡ്ജിൽ പശ്ചിമ ബംഗാൾ സ്വദേശിനിയുടെ നാല് വയസ്സുകാരനായ മകൻ ഗിൽദാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കുട്ടിയുടെ മൃതദേഹം ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യും. സംഭവത്തിൽ കുട്ടിയുടെ അമ്മ മുന്നി ബീഗം, ഇവരുടെ സുഹൃത്ത് തൻബീർ ആലം എന്നിവരെ കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തു.(Death of 4-year-old boy in Trivandrum, Postmortem today)
ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അബോധാവസ്ഥയിലായ കുഞ്ഞിനെ മുന്നി ബീഗം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഭക്ഷണം കഴിച്ച ശേഷം കുട്ടി അനക്കമില്ലാതെ കിടക്കുകയായിരുന്നു എന്നാണ് ഇവർ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ, പരിശോധനയിൽ കുട്ടി നേരത്തെ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
കുട്ടിയുടെ കഴുത്തിൽ അസ്വാഭാവികമായ പാടുകൾ കണ്ടെത്തിയതാണ് മരണത്തിൽ സംശയമുണ്ടാക്കിയത്. കയറോ തുണിയോ ഉപയോഗിച്ച് കഴുത്ത് മുറുക്കിയതാണെന്ന് സംശയിക്കുന്ന പാടുകളാണിതെന്ന് പ്രാഥമിക നിഗമനം. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി മുന്നി ബീഗത്തെയും തൻബീർ ആലത്തെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.