പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസിൽ പ്രതികരിച്ച് പാലക്കാട് ഡിസിസി അധ്യക്ഷൻ എ. തങ്കപ്പൻ. പരാതി അന്വേഷിക്കട്ടെയെന്നും കുറ്റക്കാരനെങ്കിൽ ശിക്ഷിക്കട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പരാതി ഉയർന്നുവന്ന സമയത്തിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.(DCC President on Rahul Mamkootathil issue)
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. പരാതി അന്വേഷിക്കണം, കുറ്റക്കാരനെങ്കിൽ രാഹുലിനെ ശിക്ഷിക്കണം. "ഇതുവരെ പരാതിക്കാരി എവിടെയായിരുന്നു? മൂന്ന് മാസം എന്ത് കൊണ്ട് പരാതി നൽകിയില്ല? പരാതി ഉണ്ടോ എന്നും അന്വേഷിച്ച് പോലീസ് നടക്കുകയായിരുന്നല്ലോ. ഇപ്പോൾ മറനീക്കി പുറത്തുവന്നത് എന്തിനാണ്?" - എ. തങ്കപ്പൻ ചോദിച്ചു.
തിരഞ്ഞെടുപ്പിന്റെ സമയത്ത് പരാതി വന്നത് സംശയിക്കുന്നു. ശബരിമല സ്വർണമോഷണം മറക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും തിരഞ്ഞെടുപ്പിലെ ഭരണവിരുദ്ധത മറച്ചുവെക്കാനുള്ള നീക്കമാണിതെന്നും ഡി.സി.സി. അധ്യക്ഷൻ ആരോപിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടി പരിപാടികളിൽ പങ്കെടുത്തിട്ടില്ലെന്നാണ് ഡി.സി.സി. അധ്യക്ഷന്റെ വാദം. ഈ കേസ് യു.ഡി.എഫിനെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുവതി ഇന്നലെ മുഖ്യമന്ത്രിക്ക് ഡിജിറ്റൽ തെളിവുകളുൾപ്പെടെ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ രാഹുലിനെതിരെ ബലാത്സംഗം (IPC 376), നിർബന്ധിത ഭ്രൂണഹത്യ (IPC 313), ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു.
കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം അദ്ദേഹത്തിന്റെ സുഹൃത്തും അടൂർ സ്വദേശിയുമായ വ്യാപാരി ജോബി ജോസഫിനെയും പ്രതി ചേർത്തിട്ടുണ്ട്. ആദ്യം വലിയമല സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്, കൃത്യം നടന്നത് നേമം സ്റ്റേഷൻ പരിധിയിൽ ആയതിനാൽ അങ്ങോട്ട് കൈമാറി. ഇന്ന് പൊലീസ് യുവതിയുടെ രഹസ്യമൊഴിയെടുക്കും. ഇതിനായി നെയ്യാറ്റിൻകര കോടതിയിൽ അപേക്ഷ നൽകും.