തിരുവനന്തപുരം : പേരൂർക്കട മാല മോഷണക്കേസ് തന്നെ വ്യാജമാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. വീട്ടുജോലിക്കാരിയായ ദളിത് യുവതിയെ കുടുക്കാൻ പേരൂർക്കട പോലീസ് കള്ളക്കഥ മെനഞ്ഞുവെന്ന് ഗുരുതര ആരോപണവുമായാണ് പുനരന്വേഷണം നടത്തിയ പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡി വൈ എസ് പി വിദ്യാധരൻ രംഗത്തെത്തിയിരിക്കുന്നത്. (Dalit Woman mentally tortured over fake theft case in Trivandrum)
വീട്ടിൽ നിന്നും മാല മോഷണം പോയിട്ടില്ല എന്നും, ബിന്ദുവിനെ മോഷ്ടാവാക്കാൻ പോലീസ് കഥ സൃഷ്ടിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. മറവി പ്രശ്നമുള്ള ഓമന ഡാനിയൽ മാല വീട്ടിലെ സോഫയ്ക്ക് താഴെ വച്ച് മറക്കുകയായിരുന്നു. പിന്നീട് ഇവർ തന്നെ ഇത് കണ്ടെത്തി.
ചവറുകൂനയിൽ നിന്നാണ് ഇത് കണ്ടെത്തിയതെന്ന പോലീസിൻ്റെ കഥ വ്യാജമാണെന്നും, അന്യായ കസ്റ്റഡിയെ ന്യായീകരിക്കാൻ മെനഞ്ഞ കഥയാണെന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. പേരൂർക്കട എസ് എച്ച് ഒ ശിവകുമാർ,ഓമന ഡാനിയൽ എന്നിവർക്കെതിരെ നടപടി വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.