

ആലപ്പുഴ: ജമാഅത്തെ ഇസ്‌ലാമിക്കെതിരെ സി.പി.ഐ.എം സംസ്ഥാന നേതൃത്വം കടുത്ത രാഷ്ട്രീയ വിമർശനം ഉയർത്തുന്നതിനിടയിൽ, സംഘടനയുടെ വേദി പങ്കിട്ട് അരൂർ എം.എൽ.എ ദലീമ ജോജോ (Daleema Jojo). ജമാഅത്തെ ഇസ്‌ലാമിയുടെ നിയന്ത്രണത്തിലുള്ള ചാരിറ്റി സംഘടന ആലപ്പുഴയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് എം.എൽ.എ പങ്കെടുത്തത്. യു.ഡി.എഫിന് ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സി.പി.ഐ.എം വലിയ പ്രചാരണം നടത്തുന്നതിനിടെ സ്വന്തം എം.എൽ.എ തന്നെ അവരുടെ വേദിയിലെത്തിയത് പാർട്ടിയിൽ ചർച്ചയായിട്ടുണ്ട്.
സംഭവത്തിൽ വിശദീകരണവുമായി ദലീമ ജോജോ തന്നെ രംഗത്തെത്തി. താൻ പങ്കെടുത്തത് ഒരു ചാരിറ്റി സംഘടനയുടെ പരിപാടിയിലാണെന്നും അതിൽ രാഷ്ട്രീയമില്ലെന്നും അവർ പറഞ്ഞു. "നന്മയുള്ള കാര്യങ്ങൾ ചെയ്യുന്നതിന് വേണ്ടി ആര് വിളിച്ചാലും താൻ പോകും. അവിടെ നന്മ മാത്രമേ കണ്ടുള്ളൂ, അതിനെ രാഷ്ട്രീയമായി കാണേണ്ടതില്ല" - ദലീമ വ്യക്തമാക്കി. ജനപ്രതിനിധി എന്ന നിലയിൽ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നത് സ്വാഭാവികമാണെന്നും അവർ കൂട്ടിച്ചേർത്തു.
സമാനമായ രീതിയിൽ മലപ്പുറത്ത് ജമാഅത്തെ ഇസ്‌ലാമിയുടെ ബൈത്തു സക്കാത്ത് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യാൻ മന്ത്രി വി. അബ്ദുറഹിമാനും എത്തിയിരുന്നു. വർഗീയതയെ ഒരുപോലെ എതിർക്കണമെന്ന് വേദിയിൽ സംസാരിച്ചെങ്കിലും, സി.പി.ഐ.എം കടന്നാക്രമിക്കുന്ന സംഘടനയുടെ വേദിയിൽ മന്ത്രിയും എം.എൽ.എയും തുടർച്ചയായി എത്തുന്നത് രാഷ്ട്രീയ എതിരാളികൾ ആയുധമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരം വേദി പങ്കിടലുകൾ ഇടത് മുന്നണിക്കുള്ളിൽ അസ്വസ്ഥത ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
CPI(M) MLA Daleema Jojo attended a charity event organized by an organization under Jamaat-e-Islami in Alappuzha, sparking a fresh political debate. This occurs as the CPI(M) leadership continues to target the UDF for its alleged ties with the organization. Defending her participation, Daleema stated that she attended the event for a charitable cause and would go anywhere for social welfare, emphasizing that there's no need to politicize the matter.