തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിച്ചത് ശമ്പളത്തിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നു. ബജറ്റിൽ വാഗ്ദാനം ചെയ്ത 13 ശതമാനം കുടിശ്ശിക കൂടി അനുവദിച്ചതോടെ സർക്കാർ ജീവനക്കാർക്ക് ഇനി 35 ശതമാനം നിരക്കിൽ ഡിഎ ലഭിക്കും. അടിസ്ഥാന ശമ്പളത്തിന്റെ മാറ്റമനുസരിച്ച് മാസശമ്പളത്തിൽ 3,000 രൂപ മുതൽ 22,000 രൂപ വരെയാണ് വർദ്ധനവ് പ്രതീക്ഷിക്കുന്നത്.(DA hike for state government employees, Details)
ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ആദ്യ ഗഡുവായ 3 ശതമാനവും ഏപ്രിൽ ഒന്നിന് ലഭിക്കുന്ന ശമ്പളത്തോടൊപ്പം ബാക്കി 10 ശതമാനവും ജീവനക്കാരുടെ കൈകളിലെത്തും. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപയും ഏറ്റവും കൂടിയത് 1,66,800 രൂപയുമാണ്. ഈ നിരക്കനുസരിച്ച്, ഏറ്റവും കുറഞ്ഞ ശമ്പളം വാങ്ങുന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് പ്രതിമാസം 2,990 രൂപയുടെ വർദ്ധനവുണ്ടാകും.
മറ്റ് തസ്തികകളിലെ വർദ്ധനവ് പരിശോധിച്ചാൽ, എൽഡി ക്ലർക്കുമാർക്ക് 3,445 രൂപയും സിപിഒ ജീവനക്കാർക്ക് 4,043 രൂപയും അധികമായി ലഭിക്കും. വിദ്യാഭ്യാസ മേഖലയിൽ ഹൈസ്കൂൾ അധ്യാപകർക്ക് 5,369 രൂപയും ഹയർ സെക്കൻഡറി അധ്യാപകർക്ക് 7,176 രൂപയുമാണ് ശമ്പളത്തിൽ കൂടുക. ഉന്നത ഉദ്യോഗസ്ഥരായ ജോയിന്റ് സെക്രട്ടറിക്ക് 16,081 രൂപയും അഡിഷണൽ സെക്രട്ടറിക്ക് 18,265 രൂപയും അധികമായി ലഭിക്കുന്നതോടെ ശമ്പള വർദ്ധനവ് പരമാവധി 21,684 രൂപ വരെ എത്തും.
ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ച പ്രകാരം ഈ സാമ്പത്തിക വർഷം തന്നെ കുടിശ്ശിക വിതരണം പൂർത്തിയാക്കാൻ സർക്കാർ നടപടിയെടുത്തു. നിലവിൽ 22 ശതമാനമായിരുന്ന ഡിഎ ആണ് 35 ശതമാനത്തിലേക്ക് എത്തിച്ചിരിക്കുന്നത്. എന്നാൽ ഈ വർദ്ധനവിന് മുൻകാല പ്രാബല്യമില്ല എന്നത് ശ്രദ്ധേയമാണ്.

