

തിരുവനന്തപുരം: കലിതുള്ളിപ്പെയ്യുന്ന തുലാവർഷത്തിനിടെ കേരളത്തിന് ഇരട്ട ന്യൂനമർദ ഭീഷണി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ നിലവിൽ തീവ്ര ന്യൂനമർദം (Depression) സ്ഥിതി ചെയ്യുന്നുണ്ട്.
ചുഴലിക്കാറ്റ് മുന്നറിയിപ്പ്: 'മോന്ത'
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും കിഴക്കൻ മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദം കൂടുതൽ ശക്തിപ്രാപിക്കുകയാണ്. ഇന്ന് ഇത് തീവ്ര ന്യൂനമർദമായി മാറും. നാളെ (ഞായറാഴ്ച) തീവ്ര ന്യൂനമർദമായും തുടർന്ന് ഒക്ടോബർ 27 തിങ്കളാഴ്ച രാവിലെ ഇത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൻ്റെ ഭാഗങ്ങളിൽ ചുഴലിക്കാറ്റായി (Cyclonic Storm) ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാൻ പോകുന്ന ഈ ചുഴലിക്കാറ്റിന് തായ്‌ലൻഡ് നിർദേശിച്ച പേര് 'മോന്ത' (Mon-tha) എന്നാണ്.
അറബിക്കടലിൽ തീവ്ര ന്യൂനമർദം
മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്രന്യൂനമർദം സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത മണിക്കൂറുകളിൽ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാനാണ് സാധ്യത. അറബിക്കടൽ തീവ്ര ന്യൂനമർദം കേരളത്തിലെ മഴ സാഹചര്യങ്ങളെ സ്വാധീനിക്കുന്നുണ്ട്.
മഴ മുന്നറിയിപ്പുകൾ (യെല്ലോ അലർട്ട്)
ഇന്നും നാളെയും സംസ്ഥാനത്ത് പൊതുവേ മഴയുടെ ശക്തി കുറഞ്ഞേക്കുമെങ്കിലും തിങ്കളാഴ്ചയോടെ സ്ഥിതി മാറിയേക്കുമെന്നാണ് പ്രവചനം.
25/10/2025 (ഇന്ന്)
കണ്ണൂർ, കാസർകോട്
26/10/2025 (നാളെ)
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
27/10/2025 (തിങ്കൾ)
ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
28/10/2025 (ചൊവ്വ)
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും ഇടിമിന്നലോടു കൂടിയ മഴയുമാണ് പ്രതീക്ഷിക്കുന്നത്.
തലസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം പൊന്മുടി അടച്ചിരിക്കുകയാണ്.