തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോൻത ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിയാർജിച്ചു. ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ കര തൊടാനിരിക്കെ, ആന്ധ്രാ തീരത്ത് കടൽക്ഷോഭം അതിശക്തമായി. നിലവിൽ ആന്ധ്രാ തീരത്ത് നിന്ന് 270 കിലോമീറ്റർ മാത്രം അകലെയാണ് മോൻതയുടെ സ്ഥാനം.(Cyclone Montha, sea conditions rough along Andhra coast)
ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുമ്പോൾ മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലായിരിക്കും കരതൊടുക. തീരപ്രദേശങ്ങളിൽ തിരമാലകൾ നാല് മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ആന്ധ്രയിലെ 16 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുൻകരുതലെന്ന നിലയിൽ തീരമേഖലയിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. കാക്കിനാട, കോണസീമ മേഖലകളിൽ ഗർഭിണികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ആന്ധ്രയുടെ തീരദേശ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. വിശാഖപട്ടണം വഴിയുള്ള ഗതാഗത സംവിധാനങ്ങളെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചു.
എയർ ഇന്ത്യ, ഇൻഡിഗോ എയർലൈനുകളുടെ വിശാഖപട്ടണത്ത് നിന്നുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കി. വിശാഖപട്ടണം വഴിയുള്ള നൂറോളം ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
മോൻത ചുഴലിക്കാറ്റ് തീരം തൊടുന്ന സാഹചര്യത്തിൽ വിശാഖപട്ടണം അടക്കമുള്ള ആന്ധ്രയിലെ വിവിധ സ്ഥലങ്ങളിലുള്ള മലയാളികൾക്ക് സഹായം ഉറപ്പാക്കാൻ ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (ഐമ) ഹെൽപ് ഡെസ്ക് ആരംഭിച്ചു. നൂറുകണക്കിന് മലയാളികളുള്ള ഈ സ്ഥലങ്ങളിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് ഐമ നാഷണൽ പിആർ സുനിൽകുമാർ അറിയിച്ചു.