തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോ ത അതിതീവ്ര ചുഴലിക്കാറ്റ് ശക്തിപ്പെട്ട് ആന്ധ്രാപ്രദേശ് തീരം കടന്നു. ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി തീരദേശ ജില്ലകളിൽ കനത്ത മഴയാണ് അനുഭവപ്പെട്ടത്. കാക്കിനാഡ തുറമുഖത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ആന്ധ്ര, ഒഡിഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിലാണ്.(Cyclone Montha made landfall at 110 kmph)
അയൽ സംസ്ഥാനമായ ഒഡിഷയിലും ചുഴലിക്കാറ്റിന്റെ ആഘാതം അനുഭവപ്പെട്ടു. ഒഡിഷയിലെ 15 ജില്ലകളിലെ സാധാരണ ജനജീവിതം തടസ്സപ്പെട്ടു. ആന്ധ്രയിലെ കോനസീമ ജില്ലയിൽ മരം കടപുഴകി വീണ് വീടിന് നാശനഷ്ടമുണ്ടായതിനെ തുടർന്ന് ഒരു വയോധിക മരിച്ചു. ഇതേ ജില്ലയിൽ തന്നെ ശക്തമായ കാറ്റിൽ തെങ്ങുകൾ വീണ് മറ്റൊരു സംഭവത്തിൽ ഒരു ആൺകുട്ടിക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു.
മോൻത ചുഴലിക്കാറ്റ് കര തൊടുമ്പോൾ മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിച്ചു. കരയിൽ പ്രവേശിച്ച ശേഷം ഇത് 110 കിലോമീറ്റർ വരെ വേഗത ആർജ്ജിക്കുമെന്നാണ് വിലയിരുത്തൽ. വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ആന്ധ്രാ തീരത്ത് മോന്ത സൃഷ്ടിച്ചേക്കുമെന്ന ആശങ്ക നിലനിൽക്കുന്നു.
തീരദേശ ജില്ലകളിൽ മഴ ശക്തമായതിനെ തുടർന്ന് 16 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാലേമുക്കാൽ അടി വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കടൽ പ്രക്ഷുബ്ധമാണ്. തീരദേശ മേഖലകളിൽ നിന്ന് ആളുകളെ കൂട്ടത്തോടെ ഒഴിപ്പിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കുകയും ആവശ്യവസ്തുക്കൾ ശേഖരിച്ച് വെക്കാൻ നിർദേശം നൽകുകയും ചെയ്തു.
വിശാഖപട്ടണം, വിജയവാഡ എന്നിവിടങ്ങളിൽ എയർ ഇന്ത്യയും ഇൻഡിഗോയും വിമാന സർവീസുകൾ നിർത്തിവെച്ചു. വിശാഖപട്ടണം വഴിയുള്ള ട്രെയിൻ സർവീസുകൾ റെയിൽവേ റദ്ദാക്കുകയും വാർ റൂം തുറക്കാൻ നിർദേശം നൽകുകയും ചെയ്തു. ആന്ധ്രാ സർക്കാർ ഓരോ മണിക്കൂറിലും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി ഫോണിൽ സംസാരിച്ച് പിന്തുണ വാഗ്ദാനം ചെയ്തു. ഒഡിഷയും പശ്ചിമ ബംഗാളും ജാഗ്രതയിലാണ്. ചുഴലിക്കാറ്റിന്റെ സ്വാധീനം കാരണം തമിഴ്‌നാട്ടിലെ ചെന്നൈയിൽ ഉൾപ്പെടെ മഴ ശക്തമായി.
മോന്ത ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുന്ന സാഹചര്യത്തിൽ കേരളത്തിലും മഴ ശക്തമായി തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയ്ക്കാണ് സാധ്യത. കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും. ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുന്നതിനനുസരിച്ച് കേരളത്തിൽ മഴയുടെ ശക്തിയിൽ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം.