കൊച്ചി : കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയാ സെല്ലിനെ (ഡിഎംസി) ഹൈജാക്ക് ചെയ്യുന്ന സൈബര്‍ ഗുണ്ടകളെ തിരിച്ചറിയണമെന്ന് കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാസ് ഓടക്കാലി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുബാസ് ഓടക്കാലിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം....
DMC യിലെ സൈബർ ഗുണ്ടകളെ തിരിച്ചറിയണം.
DMC എന്ന ലേബൽ പാർട്ടിയെയും, പ്രവർത്തകരെയും പ്രതിരോധിക്കാൻ ആണ് ഉപയോഗിക്കേണ്ടത് . അല്ലാതെ കോൺഗ്രസ് പാർട്ടിയെ വെല്ലുവിളിക്കാനും പ്രതിസന്ധിയിൽ ആക്കാനും ചിലർ ഉപയോഗിക്കുന്ന ലേബൽ അല്ല DMC
KPCC നേതൃത്വം എടുക്കുന്ന തീരുമാനങ്ങളെ വെല്ലുവിളിക്കുന്നതും KPCC നേതാക്കളെ താല്പര്യങ്ങൾ മുൻനിർത്തി സോഷ്യൽ മീഡിയയിൽ തെറി വിളിക്കുന്നതുമല്ല DMC. പാർട്ടിക്ക് അകത്ത് നിന്ന് പാർട്ടിയുടെ കഴുക്കോൽ ഊരാൻ നോക്കുന്ന പ്രവർത്തിയല്ല DMC പ്രവർത്തനം.
DMC പോലെ ഡിജിറ്റൽ മീഡിയാ വിഭാഗങ്ങൾ എല്ലാ പാർട്ടിക്കും ഉണ്ട് . BJP ക്കും CPM നും എല്ലാം ഉള്ള ഡിജിറ്റൽ മീഡിയകൾ കോൺഗ്രസിനേക്കാൾ 10 ഇരട്ടി പണം ചിലവഴിച്ചും ശക്തി കാണിച്ചും നിൽക്കുമ്പോഴാണ് സാധാരണക്കാരായ കോൺഗ്രസുകാർ സോഷ്യൽ മീഡിയയിൽ അവരോട് കഷ്ടപ്പെട്ട് പോരാടുന്നത്. മറ്റു പാർട്ടികളിൽ എല്ലാം DMC ഒരു നിഴൽ പോലെ കർട്ടന് പുറകിൽ പ്രവർത്തിക്കുമ്പോഴാണ് കോൺഗ്രസിൽ പാർട്ടിയെയും നേതാക്കളെയും വെല്ലുവിളിക്കും വിധം DMC ലേബലിലുള്ള ചിലരുടെ അഹങ്കാരം.
വിദേശ രാജ്യങ്ങളിൽ ഇരുന്ന് നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കി പാർട്ടി നേതാക്കളെ ഫേക്ക് ഐഡിയിൽ നിന്നും തെറിവിളിച്ചും അല്ലാതെയും ഈ പാർട്ടിയെ ഇല്ലാണ്ടാക്കി കളയാം എന്ന ധാരണയാണ് ചിലർക്കുള്ളത്. ഈ പാർട്ടി നിലനിൽക്കുന്നത് സോഷ്യൽ മീഡിയ വഴി മാത്രമല്ല. നിങ്ങൾ കാണിക്കുന്ന തെമ്മാടിതരങ്ങൾ കണ്ടിട്ടും തെരുവിൽ പോരാടുന്ന സാധാരണ പ്രവർത്തകർ മിണ്ടാതിരിക്കുന്നത് നിങ്ങളെ ഭയന്നിട്ടല്ല പൊതു ഇടത്തിൽ പാർട്ടിയെ കുറിച്ച് വിഴുപ്പലക്കാൻ താല്പര്യമില്ലാതിരുന്നാണ്.
തല്ലിപ്പൊളികളായ മക്കൾ കുടുംബം കലക്കുന്നത് നോക്കി മിണ്ടാതിരിക്കുന്ന നേതാക്കൾ ഉണ്ടെങ്കിൽ അവരും ശ്രദ്ധിച്ചോ? നിങ്ങളുടെ മൗനം ഈ കുലം മുടിക്കാനുള്ള പ്രോത്സാഹനം പോലെയാണ്.
നാലും മൂന്ന് ഏഴ് ഫേക്ക് ഐഡികളിൽ നിങ്ങൾ ഉണ്ടാക്കുന്ന വെറുപ്പിന്റെ പാർട്ടി പ്രവർത്തനം പാർട്ടിക്ക് ദോഷമേ ചെയ്യൂ.
DMC എന്ന സംഘടനയിൽ സരിൻ ഉണ്ടാക്കി എടുത്തസൈബർ ഗുണ്ടകൾ ഇനി വേണ്ട. പാർട്ടിക്ക് വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന സാധാരണക്കാരെ വച്ച് DMC പുനസംഘടിപ്പിക്കണം…
KPCC നേതൃത്വം മൗനം വെടിഞ്ഞ് ഈ ഗുണ്ടകൾക്കെതിരെ പ്രതികരിക്കണം.
മുബാസ് ഓടക്കാലി
(കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി )