തിരുവനന്തപുരം: സംസ്ഥാനത്ത് 300 കോടിയിലധികം രൂപയുടെ സൈബർ സാമ്പത്തിക തട്ടിപ്പ് നടന്നതായി കേരള പോലീസ് വെളിപ്പെടുത്തി. ഈ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും പ്രതികളെ പിടികൂടുന്നതിനുമായി കേരള പോലീസ് നടത്തുന്ന 'ഓപ്പറേഷൻ സൈ ഹണ്ടി'ൽ ഇതുവരെ 263 പേരെ അറസ്റ്റ് ചെയ്തു.(Cyber fraud worth over Rs 300 crore in Kerala)
ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് കോഴിക്കോട് ജില്ലയിലാണെന്ന് എ.ഡി.ജി.പി. എസ്. ശ്രീജിത്ത് അറിയിച്ചു. സംസ്ഥാന വ്യാപകമായി സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുക, തട്ടിപ്പ് നടത്തിയവരെ കണ്ടെത്തുക, ഇരകൾക്ക് നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഓപ്പറേഷൻ സൈ ഹണ്ട് ആരംഭിച്ചത്.
പോലീസ് റെയ്ഡിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 382 കേസുകളാണ്. വിവിധ ജില്ലകളിലായി 263 പേർ അറസ്റ്റിലായി. 125 പേർ ഇപ്പോഴും നിരീക്ഷണത്തിലാണ്.
സംശയാസ്പദമായ ചെക്കുകൾ ഉപയോഗിച്ച് പണം പിൻവലിച്ച 2683 പേരെയും, എ.ടി.എം. വഴി പണം പിൻവലിച്ച 361 പേരെയും, തട്ടിപ്പിനായി സ്വന്തം അക്കൗണ്ടുകൾ വാടകയ്ക്ക് നൽകിയ 665 പേരെയും പോലീസ് കണ്ടെത്തി.
അറസ്റ്റിലായവരിൽ ഭൂരിഭാഗവും കേരളത്തിൽ തന്നെയുള്ളവരാണ്. എന്നാൽ, തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച വിദേശ കണ്ണികളെയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ അറസ്റ്റ് രേഖപ്പെടുത്തിയത് മലപ്പുറം ജില്ലയിൽ ആണ്, 30 അറസ്റ്റുകൾ രേഖപ്പെടുത്തി.
സൈബർ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ച നിരവധി അക്കൗണ്ടുകൾ പോലീസ് മരവിപ്പിക്കുകയും കണ്ടെത്തിയിട്ടുമുണ്ട്. സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായ പ്രതികൾ രാജ്യവ്യാപകമായി നടത്തിയിട്ടുള്ള എല്ലാ തട്ടിപ്പുകളും വിശദമായി പരിശോധിക്കാനും, കൂടുതൽ അറസ്റ്റുകളിലേക്ക് കടക്കാനുമാണ് കേരള പോലീസിന്റെ നീക്കം. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലും വ്യാപകമായി റെയ്ഡുകൾ നടത്തിവരുന്നു.