

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗക്കേസിലെ അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ചെന്ന പരാതിയിൽ സന്ദീപ് വാര്യർക്കും രഞ്ജിത പുളിക്കലിനും കോടതി ജാമ്യം അനുവദിച്ചു. അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ പോസ്റ്റുകൾ പങ്കുവെച്ചെന്ന പരാതിയിൽ സൈബർ പോലീസ് എടുത്ത കേസിലാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.(Cyber attack against the survivor, Sandeep Varier and Ranjitha Pulikkal granted conditional bail)
അഭിഭാഷക ദീപ ജോസഫ്, രാഹുൽ ഈശ്വർ, പാലക്കാട് സ്വദേശിയായ വ്ലോഗർ എന്നിവരടക്കം ആറ് പേർക്കെതിരെയാണ് കേസ്. കർശനമായ ഉപാധികളോടെയാണ് അഡീഷണൽ ഒന്നാം സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
അതേസമയം, യുവതി നൽകിയ ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നീട്ടി. ജനുവരി 7 വരെ രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. രാഹുൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.