

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിനെതിരായ സൈബർ ആക്രമണങ്ങൾക്കും വ്യക്തിഹത്യയ്ക്കുമെതിരെ നിവേദനം. കേരള ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷനാണ് ഹൈക്കോടതിയിൽ നിവേദനം നൽകിയത്. ജഡ്ജിയെ പരസ്യമായി അപമാനിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. അപകീർത്തികരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിർദ്ദേശം നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസിന്‍റെ വിധിക്ക് പിന്നാലെയാണ് എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസിനെതിരെ സൈബർ ആക്രമണം രൂക്ഷമായത്. കേസിലെ എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് സൈബർ ആക്രമണം തുടങ്ങിയത്.
ദിലീപിനെ കോടതി കുറ്റവിമുക്തനാക്കുകയും, ഒന്നാം പ്രതിയായ പൾസർ സുനി ഉൾപ്പെടെ മറ്റ് ആറ് പേരെ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു. കോടതി നടപടികളെ കുറിച്ച് വളച്ചൊടിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനെതിരെ കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കുള്ള ശിക്ഷാ വിധി പ്രഖ്യാപിക്കുന്നതിനിടെ ജഡ്ജി ഹണി എം. വർഗീസ് മാധ്യമങ്ങൾക്കും അഭിഭാഷകർക്കും മുന്നറിയിപ്പ് നൽകിയിരുന്നു. കോടതിയെ മോശമായി ചിത്രീകരിക്കുന്നത് കോടതിയലക്ഷ്യ നടപടികൾക്ക് കാരണമാകുമെന്ന് ജഡ്ജി വ്യക്തമാക്കിയിരുന്നു.