കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ബലാത്സംഗക്കേസിലെ അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ പ്രതിക്കൂട്ടിലായ ഫെന്നി നൈനാൻ നിയമപോരാട്ടത്തിലേക്ക്. പത്തനംതിട്ട സൈബർ സെൽ തനിക്കെതിരെ എടുത്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു.(Cyber abuse case, Fenni Ninan moves High Court seeking quashing of FIR)
അതിജീവിതയുടെ പേരോ മറ്റ് സ്വകാര്യ വിവരങ്ങളോ താൻ വെളിപ്പെടുത്തിയിട്ടില്ലെന്നും അതിനാൽ പോലീസ് നടപടി തെറ്റാണെന്നുമാണ് ഫെന്നിയുടെ വാദം. രാഹുലിനെതിരെയുള്ള ബലാത്സംഗക്കേസ് നിയമപരമായി നിലനിൽക്കില്ല എന്ന് മാത്രമാണ് താൻ പറഞ്ഞത്. പരാതിക്കാരിക്ക് രാഹുലുമായി ബന്ധം തുടരാൻ താല്പര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം ഹർജിയിൽ ആരോപിക്കുന്നു.
കേസിന്റെ പേരിൽ തന്നെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം നടത്തുകയാണെന്നും ഇത് തടയണമെന്നും ഫെന്നി കോടതിയെ ധരിപ്പിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ പരാതിക്കാരിയെ അവഹേളിക്കുന്ന തരത്തിൽ സംസാരിച്ചതിനാണ് ഫെന്നിക്കെതിരെ കേസെടുത്തത്.