
ബെംഗളൂരു: ഷിരൂരിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താൻ വേണ്ടിയുള്ള തെരച്ചിൽ നിര്‍ണായക ഘട്ടത്തിലേക്ക് കടന്നു. ഈശ്വര്‍ മല്‍പെ ഗംഗാവലി പുഴയിലിറങ്ങി സംഘടിപ്പിച്ച പരിശോധനയിൽ അര്‍ജുന്‍റെ ലോറിയുടെ ഭാഗങ്ങളെന്ന് സംശയിക്കുന്ന ടയറുകളും സ്റ്റിയറിങും ഉള്‍പ്പെടെ കണ്ടെത്തിയതിന് പുറമെ മറ്റൊരു ഭാഗത്ത് വെറൊരു വാഹനത്തിന്‍റെ ഭാഗങ്ങളും കണ്ടെത്തി. തെരച്ചിലിൽ മറ്റൊരു വാഹനത്തിന്‍റെ ഭാഗങ്ങള്‍ കൂടി കണ്ടെത്തിയിട്ടുണ്ടെന്നും പുറത്തേക്ക് എടുത്താലെ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു. ലോറിയുടെ ടയറുകളും ക്ലച്ചും സ്റ്റിയറിങും, ആക്സിലേറ്ററും ഉള്‍പ്പെടെ കണ്ടെത്താനായിട്ടുണ്ട്.
ഇത് കൂടാതെയാണ് മറ്റൊരു വാഹനത്തിന്‍റെ ക്യാബിൻ എന്ന് തോന്നിക്കുന്ന ഭാഗവും കണ്ടെത്തിയത്. എന്നാല്‍, പുഴയിൽ അര്‍ജുന്‍റെ ലോറി മാത്രമാണ് കാണാതായതെന്നായിരുന്നു ഇതുവരെയുള്ള നിഗമനം. മറ്റൊരു വാഹനത്തിന്‍റെ ഭാഗം കൂടി കണ്ടെത്തിയതെന്ന വിവരം തെരച്ചിലിൽ ആശയക്കുഴപ്പിത്തിനിടയാക്കിയിട്ടുണ്ടെങ്കിലും യന്ത്രഭാഗങ്ങള്‍ പുറത്തെടുക്കുന്നതോടെ ഇതിലും വ്യക്തത വരുമെന്നാണ് അധികൃതര്‍ പറയുന്നത്.