കണ്ണൂർ: കെ.പി.സി.സി. പ്രസിഡന്റും പേരാവൂർ എം.എൽ.എ.യുമായ സണ്ണി ജോസഫിനെ മണ്ഡലത്തിലെ ഔദ്യോഗിക പരിപാടിക്കിടെ സി.പി.എം. പ്രവർത്തകർ തടഞ്ഞ് ഇറക്കിവിട്ടു. ഇരിട്ടി മുനിസിപ്പാലിറ്റിയിലെ ചാവശ്ശേരി റോഡ് നവീകരണ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായത്.(CPM workers made KPCC President Sunny Joseph off the inauguration stage)
സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡ് ആയതിനാൽ, പ്രോട്ടോകോൾ അനുസരിച്ച് എം.എൽ.എ.യാണ് ഉദ്ഘാടനം ചെയ്യേണ്ടത് എന്നായിരുന്നു സണ്ണി ജോസഫിന്റെ നിലപാട്. "എട്ടുകാലി മമ്മൂഞ്ഞ് ആകാൻ നിൽക്കണ്ട" എന്ന് മുദ്രാവാക്യം വിളിച്ച് സി.പി.എം. പ്രവർത്തകർ എം.എൽ.എക്കെതിരെ ശക്തമായി പ്രതിഷേധിച്ചു.
പ്രതിഷേധം രൂക്ഷമായതോടെ എം.എൽ.എ. വേദിയിൽനിന്ന് ഇറങ്ങിപ്പോയി. തുടർന്ന്, നഗരസഭ ചെയർപേഴ്സൺ ഉദ്ഘാടനം നിർവഹിച്ചു. നവകേരള സദസ്സിന്റെ ഭാഗമായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പേരാവൂർ മണ്ഡലത്തിൽ രണ്ട് റോഡുകളുടെ നവീകരണത്തിന് തുക അനുവദിച്ചതെന്നാണ് സി.പി.എം. പ്രവർത്തകർ വാദിക്കുന്നത്.
നവകേരള സദസ്സ് തന്നെ ബഹിഷ്കരിച്ച എം.എൽ.എ., ഇപ്പോൾ റോഡിന്റെ ക്രെഡിറ്റ് എടുക്കാൻ നോക്കുന്നു എന്നായിരുന്നു സി.പി.എമ്മിന്റെ പ്രധാന ആരോപണം. വേദിയിൽനിന്ന് ഇറങ്ങിപ്പോയ എം.എൽ.എ., തൊട്ടടുത്ത് തന്നെ യു.ഡി.എഫ്. പ്രവർത്തകർ ഒരുക്കിയ മറ്റൊരു വേദിയിൽ കാര്യങ്ങൾ വിശദീകരിച്ചു. ഈ സംഭവം മണ്ഡലത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.