'AI ഉപയോഗിച്ച് ഏറ്റവും കൂടുതൽ വ്യാജ പ്രചാരണം നടത്തിയത് CPM, കേരളത്തിൽ ഏകാധിപതിയായ ഭരണാധികാരി, ഇത് അവസാനത്തിൻ്റെ ആരംഭം': VD സതീശൻ | CPM
തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യനെതിരായ പൊലീസ് നടപടിയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിൽ ഇപ്പോൾ കാണുന്നത് ഏകാധിപതിയായ ഭരണാധികാരിയെ ആണെന്നും കേസെടുത്ത് പ്രതിപക്ഷത്തെ ഭയപ്പെടുത്താമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.(CPM used AI to carry out the most fake propaganda, says VD Satheesan)
എഐ ടൂളുകൾ ഉപയോഗിച്ച് ഏറ്റവും കൂടുതൽ വ്യാജപ്രചാരണം നടത്തിയത് സിപിഎമ്മാണ്. പ്രിയങ്ക ഗാന്ധിക്കെതിരെ വരെ ഇത്തരം വീഡിയോകൾ പ്രചരിപ്പിച്ചു. മാധ്യമപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും നൽകിയ നിരവധി പരാതികളിൽ ഇതുവരെ നടപടിയെടുക്കാത്ത പൊലീസ്, മുഖ്യമന്ത്രിക്കെതിരെ വരുമ്പോൾ മാത്രം അമിതവേഗം കാണിക്കുകയാണെന്ന് സതീശൻ കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാക്കളെ അധിക്ഷേപിക്കാൻ യുട്യൂബർമാർക്ക് പണം നൽകി പ്രചാരണം നടത്തുന്ന രീതിയാണ് സിപിഎം സ്വീകരിക്കുന്നത്. അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചവർക്കെതിരെ ഇതുവരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് അദ്ദേഹം ചോദിച്ചു. സിപിഎം ക്രിമിനലുകളെ സംരക്ഷിക്കുകയാണ്.
മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണൻ പോറ്റിയും പരിപാടിയിൽ പങ്കെടുത്തു എന്നത് യാഥാർത്ഥ്യമാണ്. അത് നടന്നില്ലെന്ന് പറയുന്നത് എം.വി. ഗോവിന്ദൻ മാത്രമാണ്. നേതാക്കളെ കാണാൻ പലരും വരും, അത് തിരിച്ചറിയാൻ യന്ത്രമൊന്നുമില്ല. എന്നാൽ ക്രിമിനൽ കേസിലെ പ്രതികളെ പിടികൂടാൻ പൊലീസിന് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. "ഇത് അവസാനത്തിന്റെ ആരംഭമാണ്. കേസെടുത്ത് ഭയപ്പെടുത്താൻ നോക്കിയാൽ ആ ഫോട്ടോകൾ കൂടുതൽ ശക്തമായി ഞങ്ങൾ പ്രചരിപ്പിക്കും. പിണറായി വിജയൻ ആരെയാണ് ഇത്രയ്ക്ക് ഭയപ്പെടുന്നത്?" - വി.ഡി. സതീശൻ
