തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് സിപിഎം-എസ്ഡിപിഐ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ഏറെ നാളായി നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷത്തിന്റെ തുടർച്ചയായാണ് കഴിഞ്ഞ ദിവസം രാത്രി നെടുമങ്ങാട് അക്രമസംഭവങ്ങൾ അരങ്ങേറിയത്.(CPM-SDPI clash, Violence breaks out at three places in Nedumangad)
സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് മർദനമേറ്റു. ഞായറാഴ്ച രാത്രി അഴീക്കോട് ജംഗ്ഷനിൽ വെച്ച് സിപിഎം മുല്ലശ്ശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ എസ്ഡിപിഐ പ്രവർത്തകർ ആക്രമിച്ചു.
എസ്ഡിപിഐയുടെ ആംബുലൻസ് തകർത്തു. ദീപുവിനെ ആക്രമിച്ചതിന് പിന്നാലെ, മുഖംമൂടി ധരിച്ചെത്തിയ സംഘം എസ്ഡിപിഐയുടെ ആംബുലൻസിന്റെ ചില്ലുകൾ തകർത്തു. ഈ ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ ആണെന്ന് എസ്ഡിപിഐ ആരോപിച്ചു.
ഇതിന് പിന്നാലെ നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റിയുടെ ആംബുലൻസ് അജ്ഞാതർ തീയിട്ടു നശിപ്പിച്ചു. രാത്രി 11.55-നും 12 മണിക്കും ഇടയിലാണ് സംഭവം. വാഹനം പൂർണമായി കത്തിനശിച്ചു. എസ്ഡിപിഐ പ്രവർത്തകന്റെ വീടിന് നേരെയും ആക്രമണം ഉണ്ടായതായി റിപ്പോർട്ടുണ്ട്.
സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാനും സിപിഐഎം ഏരിയ സെക്രട്ടറി കെ.പി. പ്രമോഷും ആവശ്യപ്പെട്ടു. സ്ഥലത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.