കോട്ടയം : സിപിഎമ്മിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്ഥാനാർഥികളെയും ഉദ്യോഗസ്ഥരെയും സിപിഎം ഭീഷണിപ്പെടുത്തുകയാണ്. പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല എന്നതാണ് സിപിഎമ്മിന്‍റെ സമീപനം.സിപിഎമ്മിന്റേത് വിചിത്രമായ നടപടികളെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണ്. സിപിഎം യുഡിഎഫ് സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തുന്നു നാമ നിർദ്ദേശപത്രിക തള്ളാനും പിൻവലിപ്പിക്കാനും ശ്രമിക്കുന്നു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പിന്‍വലിപ്പിക്കുകയാണ്. ഇതുവരെ കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത രീതിയാണത്.സ്ഥാനാർത്ഥി സ്വന്തമാണെന്ന് പറഞ്ഞിട്ട് പോലും റിട്ടേണിംഗ് ഓഫീസർ എതിർക്കുന്നു.
ആളുകളെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയാണ്. നിങ്ങളെ തട്ടിക്കളയും, ഇല്ലാതാക്കിക്കളയും എന്നൊക്കെ പറയുകയാണ്. വനിതാസ്ഥാനാര്‍ഥികളെ അവരുടെ വീടുകളില്‍ പോയി ഭീഷണിപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങളാണ് പുറത്തുവരുന്നത്. ബിജെപിയുടെ ഫാസിസത്തിൽ നിന്നും സിപിഎമ്മും വ്യത്യസ്തമല്ലെന്നും സിപിഎം ഫാസിസ്റ്റ് പാർട്ടിയായി മാറുകയാണെന്നും സതീശൻ ആരോപിച്ചു.
സാധാരണ, നാമനിര്‍ദേശ പത്രിക പിഴവ് തിരുത്താന്‍ തിരിച്ചുകൊടുക്കാറുണ്ട്. എന്നാല്‍, എറണാകുളം ജില്ലാ പഞ്ചായത്തില്‍, കടമക്കുടി ഡിവിഷനില്‍, സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക തിരുത്തി തിരിച്ചുവന്നപ്പോള്‍ അവരെ അകത്തു കയറ്റിയില്ല. അവര്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. അവരെ പോലീസും മറ്റും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി. നീതിപൂർവമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനെ സിപിഎം തടയുന്നു. എന്ത് തോന്നിവാസവും കാണിക്കാം എന്നതാണ് ധാരണ. എന്തൊക്കെ കാണിച്ചാലും സിപിഎം തെരഞ്ഞെടുപ്പിൽ ജയിക്കില്ല. നാമ നിർദ്ദേശപത്രികകൾ തള്ളിയതിനെതിരെ യുഡിഎഫ് കോടതിയെ സമീപിക്കുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
യുഡിഎഫിനെ സംബന്ധിച്ച് ഇത്തവണ പ്രശ്നങ്ങളില്ല. സാധാരണ ഉണ്ടാകുന്നതിനേക്കാൾ വിമത ശല്യം കുറഞ്ഞ തെരഞ്ഞെടുപ്പാണിത്. യുഡിഎഫിൽ വിമതരുള്ള സ്ഥലങ്ങളിൽ നാളെയാകുമ്പോൾ അവരൊക്കെ പിന്മാറും. പലരും വൈകാരികമായിട്ടാണ് നോമിനേഷൻ കൊടുത്തതാണ്. തിരുവനന്തപുരം മുതൽ കാസർകോട് വരെ സിപിഎമ്മിനെ വിമതശല്യമാണ്. പാലക്കാട് അട്ടപ്പാടിയിൽ നേതാക്കൾ പരസ്പരം കൊലപാതക ഭീഷണി ഉയർത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.