മലപ്പുറം: തെന്നലയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ സ്ത്രീ വിരുദ്ധ പ്രസംഗത്തിൽ സി.പി.എം. നേതാവ് സെയ്താലി മജീദ് ഖേദം പ്രകടിപ്പിച്ചു. പ്രസംഗം പരിധി കടന്നുവെന്ന് അംഗീകരിക്കുന്നതായും അത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.(CPM leader expresses regret over anti-women speech in Malappuram)
"കോപവും വികാരവും ചേർന്നപ്പോൾ വാക്കുകൾക്ക് വേണ്ടത്ര നിയന്ത്രണം കിട്ടാതെ പോയി. അവിടെയാണ് ഞാൻ പരിധി കടന്നത്." തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പാർട്ടിയോടും ജനങ്ങളോടും ഉത്തരവാദിത്തത്തോടെ ക്ഷമ ചോദിക്കുന്നു എന്ന് സെയ്താലി മജീദ് പറഞ്ഞു.
സ്ത്രീ സമത്വത്തെയും സ്ത്രീകളോടുള്ള ആദരവിനെയും എന്നും പിന്തുണയ്ക്കുന്ന ഒരാളാണ് താൻ. ഈ തെറ്റ് തിരുത്തപ്പെടുമെന്നും, വാക്കുകളേക്കാൾ കൂടുതൽ പ്രവൃത്തികളിലൂടെ തന്നെയായിരിക്കും നിലപാട് വ്യക്തമാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെന്നല പഞ്ചായത്ത് ഒന്നാം വാർഡ് കൊടക്കല്ലിൽ വെച്ചാണ് സെയ്താലി മജീദ് വിവാദമായ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്. പ്രസംഗം വാർത്തയായതോടെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് സി.പി.എം. നേതൃത്വം ഇടപെട്ട് അദ്ദേഹത്തോട് പരസ്യമായി ഖേദപ്രകടനം നടത്താൻ ആവശ്യപ്പെട്ടത്.