തിരുവനന്തപുരം : സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ വിവിധ ജില്ലകളിൽ നിന്നുള്ള സിപിഎം മണ്ഡലം, ജില്ലാ കമ്മിറ്റികളുടെ പ്രാഥമിക വിലയിരുത്തലുകൾ പുറത്തുവരുന്നതിനിടെ തിരുവനന്തപുരം ജില്ലയിലെ ചില സിറ്റിംഗ് സീറ്റുകളിൽ വിജയസാധ്യത കുറവാണെന്ന വിലയിരുത്തൽ പാർട്ടിയെ ആശങ്കയിലാക്കിയിട്ടുണ്ട് (CPM Election Assessment Kerala 2026). അതേസമയം, എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയും കൊല്ലത്ത് ഒൻപത് സീറ്റുകൾ വരെ നേടാമെന്ന കണക്കുകളും പാർട്ടി നേതൃത്വത്തിന് ആത്മവിശ്വാസം നൽകുന്നു. അമ്പലപ്പുഴ ഉൾപ്പെടെയുള്ള ചില നിർണായക മണ്ഡലങ്ങളിൽ ബിജെപി വോട്ടുകളുടെ പ്രവണത ഫലത്തെ നിർണയിക്കുമെന്നതാണ് പാർട്ടിയുടെ വിലയിരുത്തൽ.
തലസ്ഥാന ജില്ലയിൽ കഴിഞ്ഞ തവണത്തെ മിന്നും വിജയം (13/14) ഇത്തവണ ആവർത്തിക്കില്ലെന്നാണ് സിപിഎം വിലയിരുത്തൽ.
നെയ്യാറ്റിൻകര, അരുവിക്കര, കാട്ടാക്കട, നേമം. ഇവിടെ ഭൂരിപക്ഷം കുറഞ്ഞേക്കാം എന്നാണ് പാർട്ടിയുടെ ആശങ്ക. തിരുവനന്തപുരം, കോവളം. ഈ മണ്ഡലങ്ങളിൽ മത്സരിച്ച പൊതുസ്വതന്ത്രർക്ക് വിജയിക്കാനാവില്ലെന്നാണ് പാർട്ടിയുടെ നിഗമനം. ആറ്റിങ്ങൽ, വർക്കല, പാറശ്ശാല. ഇവിടെ വിജയം ഉറപ്പാണെന്ന് പാർട്ടി വിശ്വസിക്കുന്നു. വട്ടിയൂർക്കാവിൽ വി.കെ. പ്രശാന്ത് കടുത്ത മത്സരം നേരിട്ടെങ്കിലും വിജയിക്കുമെന്നാണ് കണക്കുകൂട്ടൽ.
ആലപ്പുഴ: അമ്പലപ്പുഴയിൽ ഉറപ്പില്ല; കുട്ടനാട് കൈവിട്ടേക്കും
ആലപ്പുഴയിൽ ആകെയുള്ള 9 സീറ്റുകളിൽ ഏഴിടത്ത് വിജയിക്കാമെന്നാണ് കണക്കുകൂട്ടൽ. അമ്പലപ്പുഴയിൽ 4,000 വോട്ടിന് വിജയിക്കാനോ അല്ലെങ്കിൽ 2,000 വോട്ടിന് പരാജയപ്പെടാനോ സാധ്യതയുണ്ടെന്ന് മണ്ഡലം കമ്മിറ്റി റിപ്പോർട്ട് നൽകി. ബിജെപി വോട്ടുകൾ ആർക്ക് ലഭിച്ചു എന്നതിലാണ് പാർട്ടിയുടെ ആശങ്ക. കുട്ടനാട് (ഘടകകക്ഷി സീറ്റ്), ഹരിപ്പാട് (രമേശ് ചെന്നിത്തലയുടെ മണ്ഡലം) എന്നിവ നഷ്ടപ്പെടാനാണ് സാധ്യതയെന്നും പാർട്ടി വിലയിരുത്തുന്നു. ചെങ്ങന്നൂർ (20,000+ ഭൂരിപക്ഷം), ചേർത്തല, മാവേലിക്കര എന്നിവിടങ്ങളിൽ പാർട്ടി വിജയം ഉറപ്പിക്കുന്നുമുണ്ട്.
മലപ്പുറം: മന്ത്രി വി. അബ്ദുറഹിമാൻ വീണേക്കും; സീറ്റുകൾ കുറയാൻ സാധ്യത
മലപ്പുറത്ത് ഇത്തവണ ഇടതുമുന്നണിക്ക് കടുത്ത തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തൽ. തിരൂരിൽ മന്ത്രി വി. അബ്ദുറഹിമാൻ പരാജയപ്പെട്ടേക്കാം. താനൂർ മണ്ഡലത്തിലും ഇത്തവണ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. തവനൂരും പൊന്നാനിയും നിലനിർത്താമെന്നാണ് പ്രതീക്ഷ. എന്നാൽ പൊന്നാനിയിൽ ഭൂരിപക്ഷം വലിയ തോതിൽ കുറയാൻ സാധ്യതയുണ്ട്.
ഇടുക്കി: പീരുമേട് നഷ്ടമായേക്കാം; ഉടുമ്പഞ്ചോലയിൽ ആത്മവിശ്വാസം
പീരുമേട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി സിറിയക് തോമസിന് അനുകൂലമായ സഹതാപ തരംഗം സിപിഐ സ്ഥാനാർത്ഥിക്ക് വെല്ലുവിളിയാകും. ഉടുമ്പഞ്ചോലയിൽ കെ.കെ. ജയചന്ദ്രൻ വലിയ ഭൂരിപക്ഷം നേടുമെന്നാണ് പാർട്ടി കണക്കാക്കുന്നത്. ഇടുക്കിയിലും വിജയം ഉറപ്പാണ്. ദേവികുളത്ത് ഫലം പ്രവചനാതീതമാണെന്ന് പാർട്ടി സമ്മതിക്കുന്നു.
എറണാകുളം: തൃപ്പൂണിത്തുറ തിരിച്ചുപിടിക്കുമെന്ന് അവകാശവാദം
കഴിഞ്ഞ തവണ അഞ്ച് സീറ്റുകൾ ലഭിച്ച ജില്ലയിൽ ഇത്തവണ ആറ് സീറ്റുകൾ നേടുമെന്നാണ് സിപിഎം അവലോകനം. തൃപ്പൂണിത്തുറ മണ്ഡലം തിരിച്ചുപിടിക്കുമെന്ന് പാർട്ടി അവകാശപ്പെടുന്നു. കൊച്ചി, വൈപ്പിൻ, കുന്നത്തുനാട്, കളമശ്ശേരി, കോതമംഗലം എന്നീ മണ്ഡലങ്ങൾ നിലനിർത്തുമെന്നും പാർട്ടി വിലയിരുത്തുന്നു.
കൊല്ലം: 9 സീറ്റുകൾ വരെ ലഭിക്കുമെന്ന് പ്രതീക്ഷ
ജില്ലയിൽ 6 മുതൽ 9 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടൽ. കൊല്ലം, ചവറ, കുന്നത്തൂർ, കുണ്ടറ, പത്തനാപുരം മണ്ഡലങ്ങളിൽ കടുത്ത മത്സരമാണ്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കരുനാഗപ്പള്ളിയും കുണ്ടറയും ഇത്തവണ തിരിച്ചുപിടിക്കാമെന്ന് പാർട്ടി വിശ്വസിക്കുന്നു.
കാസർകോട്: ഉദുമയിൽ ആശങ്ക; തൃക്കരിപ്പൂരിൽ ന്യൂനപക്ഷ ഏകീകരണം
ഉദുമ മണ്ഡലത്തിൽ പാർട്ടി 1,500 വോട്ടുകൾക്ക് പിന്നിലാണെന്ന റിപ്പോർട്ടുകൾ നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നു. തൃക്കരിപ്പൂരിൽ ന്യൂനപക്ഷ ഏകീകരണം അനുകൂലമായതായും 4,900 വോട്ടിന് വിജയിക്കുമെന്നും കണക്കാക്കുന്നു.
Story Summary:
Internal assessments by the CPM across Kerala post-assembly elections show a mix of confidence and concern. While the party is optimistic about retaining power and making gains in districts like Ernakulam and Kollam, there is significant anxiety regarding some key seats. The potential defeat of Minister V. Abdurahiman in Malappuram, the loss of Peermade in Idukki, and uncertainty in Ambalappuzha and Thiruvananthapuram city seats are key points of discussion within the party ahead of the results on May 4.

