

കണ്ണൂർ: പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനനെതിരെ ഫണ്ട് വെട്ടിപ്പ് ആരോപണമുന്നയിച്ച മുതിർന്ന നേതാവ് വി. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി. കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി കൈയായി പ്രവർത്തിക്കുകയാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ആരോപിച്ചു.
സി.പി.എമ്മിന്റെ വിശദീകരണം:
ധനരാജ് രക്തസാക്ഷി ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട്, ഓഫീസ് നിർമ്മാണ ഫണ്ട് എന്നിവയിൽ ക്രമക്കേട് നടന്നുവെന്ന ആരോപണം പാർട്ടി പൂർണ്ണമായും തള്ളിക്കളഞ്ഞു. പാർട്ടിയെയും ജനപ്രതിനിധികളെയും മോശമായി ചിത്രീകരിക്കാൻ ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്. കുഞ്ഞികൃഷ്ണന്റെ നിലപാടുകൾ പാർട്ടിയെ തകർക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്നതാണെന്നും കെ.കെ. രാഗേഷ് പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ ഉൾപ്പെടെയുള്ള കൃത്യമായ തെളിവുകൾ സഹിതമാണ് താൻ ആരോപണമുന്നയിച്ചതെന്ന് വി. കുഞ്ഞികൃഷ്ണൻ ആവർത്തിച്ചു. തട്ടിപ്പിന്റെ വിവരങ്ങൾ സംസ്ഥാന നേതൃത്വത്തിന് നൽകിയിട്ടും നടപടിയെടുക്കാതെ ഒത്തുതീർപ്പിനാണ് പാർട്ടി ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിക്കുന്നു.
പാർട്ടി സംവിധാനത്തിനുള്ളിൽ നീതി ലഭിക്കാത്തതിനാലാണ് പരസ്യമായി പ്രതികരിക്കേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയം രാഷ്ട്രീയമായി ചർച്ചയായതോടെ വരും ദിവസങ്ങളിൽ പയ്യന്നൂർ സി.പി.എമ്മിൽ കൂടുതൽ അച്ചടക്ക നടപടികൾക്ക് സാധ്യതയുണ്ടെന്നാണ് സൂചന.