തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ, വീടുകയറി പ്രചാരണം നടത്തുന്ന പ്രവർത്തകർക്കായി പ്രത്യേക പെരുമാറ്റച്ചട്ടം പുറത്തിറക്കി സിപിഎം. പാർട്ടി കീഴ്ഘടകങ്ങൾക്ക് നൽകിയ സർക്കുലറിലാണ് നിർദ്ദേശങ്ങളുള്ളത്. അതേസമയം, കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനെതിരെ വ്യാജ പ്രചാരണം നടത്തിയ ഇടത് അനുകൂല സോഷ്യൽ മീഡിയ പേജുകൾക്കെതിരെ പോലീസ് കേസെടുത്തു.
ജനങ്ങളുമായി നേരിട്ട് സംവദിക്കുമ്പോൾ പാലിക്കേണ്ട മര്യാദകളെക്കുറിച്ചാണ് സിപിഎം സർക്കുലറിൽ പ്രധാനമായും വ്യക്തമാക്കുന്നത്.
വോട്ടർമാരോട് തർക്കിക്കാൻ നിൽക്കരുത്. അവർ സംസാരിക്കുമ്പോൾ ഇടയ്ക്ക് കയറി പറയരുത്, ക്ഷമയോടെ കേട്ടുനിന്ന് മറുപടി നൽകണം.
വീടിന് പുറത്തുനിന്നല്ലാതെ, അകത്ത് കയറി സംസാരിച്ച് ജനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കണം.ആർഎസ്എസ്, ജമാഅത്തെ ഇസ്‌ലാമി എന്നിവർക്കെതിരായ പാർട്ടിയുടെ വിമർശനം വിശ്വാസികൾക്കെതിരല്ലെന്ന് ബോധ്യപ്പെടുത്തണം.ബിജെപിയിലേക്ക് ചേക്കേറിയ പത്മകുമാറിനെതിരെ ഉചിതമായ സമയത്ത് നടപടിയുണ്ടാകുമെന്ന് വോട്ടർമാരോട് പറയണം- എന്നിങ്ങനെയാണ് സർക്കുലറിൽ പറയുന്നത്.