തിരുവനന്തപുരം: നീണ്ട ഒരിടവേളയ്ക്ക് ശേഷം ചേർന്ന കേരള സർവകലാശാലാ സെനറ്റ് യോഗത്തിൽ സി.പി.എം. അംഗങ്ങളും ബി.ജെ.പി. അംഗങ്ങളും തമ്മിൽ രൂക്ഷമായ വാഗ്വാദം. ഇതോടെ യോഗം തടസ്സപ്പെട്ടു, സിൻഡിക്കേറ്റ് യോഗം ഈ മാസം 18-ലേക്ക് മാറ്റി വെച്ചു.(CPM-BJP fight in Kerala University Senate meeting, Syndicate meeting postponed)
ഗവേഷക വിദ്യാർത്ഥിയെ ജാതി പീഡനം നടത്തിയെന്ന ആരോപണം നേരിടുന്ന ഡോ. കെ. വിജയകുമാരിയെ പുറത്താക്കുക, ഡീൻ സ്ഥാനത്തു നിന്ന് നീക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പ്ലക്കാർഡുകളുയർത്തി പ്രതിഷേധം ആരംഭിച്ചത്. ഇതാണ് വാക്കേറ്റത്തിലേക്ക് വഴി തെളിച്ചത്.
ഇടത് അംഗങ്ങൾ അനാവശ്യമായി ബഹളം ഉണ്ടാക്കുകയായിരുന്നുവെന്ന് ബി.ജെ.പി. അംഗങ്ങൾ ആരോപിച്ചു. മുൻ വൈസ് ചാൻസലർ മഹാദേവൻ പിള്ളയ്ക്ക് അനുശോചനം അർപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ മാത്രമാണ് യോഗത്തിൽ നടന്നത്. മറ്റ് അജണ്ടകളിലേക്ക് കടക്കാൻ ഇടത് അംഗങ്ങൾ സമ്മതിച്ചില്ല.
ഡോ. സി.എൻ. വിജയകുമാരിക്കെതിരെ വ്യാജ പരാതിയുടെ പേരിലാണ് പ്രതിഷേധം നടത്തുന്നത്. അജണ്ടയിൽ ഇല്ലാത്ത കാര്യമാണ് അവർ ഉയർത്തിക്കൊണ്ടുവന്നത്. അധ്യാപികക്കെതിരെ സംഘടിതമായ ആക്രമണം നടക്കുന്നു. സ്ത്രീ പീഡനത്തിന് കേസെടുക്കേണ്ട കാര്യങ്ങളാണ് നടക്കുന്നത്. സ്ത്രീ എന്ന പരിഗണന കൊടുക്കാതെ നിരന്തരം വേട്ടയാടുന്നു. 15 വർഷമായി ദളിത് പീഡനം നടത്തുന്നു എന്നാണ് വിദ്യാർത്ഥിയുടെ പരാതി. എന്നാൽ ഓപ്പൺ ഡിഫൻസ് നടത്തുന്നതുവരെ വിദ്യാർത്ഥിക്ക് പരാതിയുണ്ടായിരുന്നില്ല. പഠിക്കാത്ത വിദ്യാർത്ഥികൾ എസ്.എഫ്.ഐയുടെ ഹുങ്ക് ഉപയോഗിച്ച് ബിരുദം നേടാൻ ശ്രമിക്കുകയാണ് എന്നാണ് ആരോപണം.
സംഘർഷത്തിനിടെ ബി.ജെ.പി. സിൻഡിക്കേറ്റ് അംഗമായ ഡോ. വിനോദ് കുമാർ നടത്തിയ പരാമർശം വിവാദമായി. "വിജയകുമാരി ടീച്ചറുടെ വീട്ടിൽ ഭക്ഷണം വിളമ്പിക്കൊടുക്കുന്നത് ഒരു ദളിത് വ്യക്തിയാണ്," എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ജാതി നോക്കിയല്ല പെരുമാറുന്നത് എന്ന് പറയാനാണ് ഉദ്ദേശിച്ചത് എന്ന് മറ്റൊരു ബി.ജെ.പി. അംഗമായ ഡോ. പി.എസ്. ഗോപകുമാർ തിരുത്തി. കേരള സർവ്വകലാശാലയുടെ പല ഗവേഷണങ്ങളും സംശയ നിഴലിലാണ്. വൈജ്ഞാനിക പാപ്പരത്വം ഒഴിവാക്കാനാണ് ജാതി അധിക്ഷേപ പരാതി ഉയർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.