

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടതിലിന്റെ പീഡന കേസിൽ പ്രതികരിച്ചതിന് തനിക്കെതിരെ രൂക്ഷ സൈബർ ആക്രമണമെന്ന് പി കെ ശ്രീമതി ടീച്ചർ. സിപിഐ എം നേതാവിനെതിരായ ആരോപണത്തിൽ അന്വേഷണം നടത്തി പാർട്ടിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ “തീവ്രത “എന്ന വാക്ക് ഇല്ലെന്നും ഇതുമായി ബന്ധപ്പെട്ട് കേട്ടാലും കണ്ടാലും അറപ്പുളവാക്കുന്ന ചിത്രങ്ങളും വാക്കുകളും ഉപയോഗിച്ചാണ് തനിക്കെതിരെ ആക്രമണം നടത്തി കൊണ്ടിരിക്കുന്നതെന്ന് പി കെ ശ്രീമതി ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു.
പി കെ ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം....
“തീവ്രത “എന്ന വാക്ക് റിപ്പോർട്ടിലില്ല .സംസാരിച്ചിട്ടുമില്ല അതുമായിബന്ധപ്പെട്ട് ഒരിക്കൽ പോലും ഞാൻ ആരോടും പ്രതികരിച്ചിട്ടുമില്ല . കേട്ടാലും കണ്ടാലും അറപ്പുളവാക്കുന്ന ചിത്രങ്ങളും വാക്കുകളും ഉപയോഗിച്ച് നടത്തുന്ന നീചമായ ആക്രമണം എനിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നവർക്ക് മനഃസുഖവും സന്തോഷവും ലഭിക്കുന്നുണ്ടെങ്കിൽ ആയിക്കോളൂ .
ഈ വൃത്തി കേടുകൾ എഴുതിവിടുന്നവരുടെ പ്രായത്തിലുള്ള പേരക്കുട്ടികളോട് വിശദീകരിച്ച് മനസിലാക്കിക്കാൻ ഞാൻ കുറച്ച് വിഷമിക്കേണ്ടിവരും എന്നേ ഉള്ളു മനസാവാചാ അറിയാത്ത കാര്യങ്ങളിൽ പോലും എനിക്കെതിരെ കുപ്രചരണംനടത്തിയത് കേട്ട് തഴമ്പിച്ച ചെവികളാണ് എൻ്റേത് .പാർട്ടി പ്രവർത്തകരിൽ തെറ്റ് ചെയ്തവരുണ്ടെങ്കിൽ അവർക്കെതിരെ ശക്തമായ നടപടി എടുക്കുന്ന പാർട്ടിയാണ് സിപിഎം എന്ന് എല്ലാവർക്കും അറിയാം .
അങ്ങനെയല്ലാത്ത ഒരു സംഭവം പോലും ആർക്കും ചൂണ്ടിക്കാണിക്കാൻ കഴിയില്ല .അന്ന് ആരോപണ വിധേയനായ വ്യക്തിക്ക് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കനത്ത ശിക്ഷകിട്ടിയതാണെന്ന് ഉള്ളകാര്യം പോലും പലരും മറന്നുപോയി.