തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ. ഉയർത്തിയ വിമർശനം ഉൾപ്പെടെയുള്ള വിഷയങ്ങൾ എൽഡിഎഫ് ചർച്ച ചെയ്യുമെന്ന് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി അറിയിച്ചു.(CPI will not be ignored, MA Baby on PM SHRI scheme)
സംസ്ഥാന ഘടകം എടുക്കുന്ന തീരുമാനത്തിൽ ആവശ്യമെങ്കിൽ ദേശീയ നേതൃത്വം ഇടപെടും. വിഷയത്തിൽ കേന്ദ്രനിലപാട് ഒരു കാരണവശാലും കേരളം അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രനയം അംഗീകരിക്കാതെ എങ്ങനെ പദ്ധതിയുടെ ഗുണം സംസ്ഥാനത്തിന് ലഭ്യമാക്കും എന്നാണ് എൽഡിഎഫ് നോക്കുന്നത്. വിഷയത്തിൽ സി.പി.ഐയെ അവഗണിക്കില്ലെന്നും സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം താൻ കണ്ടിട്ടില്ലെന്നും എം.എ. ബേബി പറഞ്ഞു.
വിദ്യാഭ്യാസ മേഖലയെ തകർക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബിഹാർ തിരഞ്ഞെടുപ്പിൽ ബിഹാറിൻ്റേതായ ചില ശൈലികൾ ഉണ്ടെന്നും അന്തിമ ഫലം തേജസ്വി യാദവ് നയിക്കുന്ന മുന്നണിക്കായിരിക്കുമെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.