

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതി കരാറുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ സി.പി.ഐ. ഉന്നയിച്ച വിമർശനങ്ങളെത്തുടർന്ന്, മുഖ്യമന്ത്രി പിണറായി വിജയനുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മന്ത്രിമാരും നടത്തിയ ചർച്ചയിലും അനുരഞ്ജനമായില്ല. ഇതിൻ്റെ ഭാഗമായി സി.പി.ഐ. കടുത്ത നിലപാട് തുടരാൻ തീരുമാനിച്ചു.മറ്റന്നാൾ (ഒക്ടോബർ 29, ബുധനാഴ്ച) നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ സി.പി.ഐ. മന്ത്രിമാർ തീരുമാനിച്ചു ( CPI against PM Shri project).
മുഖ്യമന്ത്രി പിണറായി വിജയനുമായി ആലപ്പുഴയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം ബിനോയ് വിശ്വം സി.പി.ഐ. മന്ത്രിമാരുമായും സംസ്ഥാന നേതാക്കളുമായും ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് മന്ത്രിസഭാ യോഗത്തിൽനിന്ന് വിട്ടുനിൽക്കാനുള്ള നിർണ്ണായക രാഷ്ട്രീയ തീരുമാനം സി.പി.ഐ. സംസ്ഥാന നേതൃത്വം എടുത്തത്.പി.എം. ശ്രീ പദ്ധതിയുടെ കരാറിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ച നടപടിയിൽ സി.പി.ഐ. നേരത്തെ തന്നെ അതൃപ്തി അറിയിക്കുകയും സി.പി.എം. ദേശീയ നേതൃത്വത്തിനെതിരെ വിമർശനം ഉയർത്തുകയും ചെയ്തിരുന്നു.