ആലപ്പുഴ: മുസ്‌ലിം ലീഗിനെയും സി.പി.ഐയെയും കടന്നാക്രമിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗ് ഭരണത്തിലിരുന്നപ്പോൾ സാമൂഹിക നീതി നടപ്പാക്കിയോ എന്ന് ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു. തന്നെ മുസ്‌ലിം വിരോധിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും എന്നാൽ താൻ വിമർശിച്ചത് ലീഗിനെ മാത്രമാണെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു.(CPI has no etiquette, Vellapally Natesan sharply criticizes in press conference)
മലപ്പുറത്ത് മുസ്‌ലിം സമുദായത്തിന് ആവശ്യത്തിന് കോളേജുകൾ അനുവദിച്ചപ്പോൾ ഈഴവ സമുദായത്തിന് ലഭിച്ചത് ഒരു എയ്ഡഡ് കോളേജ് മാത്രമാണ്. മുസ്‌ലിങ്ങളെ ആകെ ഈഴവർക്കെതിരെ തിരിക്കാനാണ് ലീഗ് നേതാക്കളുടെ ശ്രമം. മാറാട് കലാപം ആവർത്തിക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും ഇതിന് പിന്നിൽ വലിയ ദുഷ്ടലാക്കുണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
ഭരണത്തിലിരുന്നപ്പോൾ സാമൂഹിക നീതി നടപ്പാക്കാത്തവരാണ് ഇപ്പോൾ അവകാശവാദങ്ങളുമായി വരുന്നത്. വർക്കല ശിവഗിരിയിൽ വെച്ച് തന്നോട് ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകനെതിരെ അത്യന്തം വിവാദപരമായ പരാമർശങ്ങളാണ് വെള്ളാപ്പള്ളി നടത്തിയത്. താൻ കയർത്ത മാധ്യമപ്രവർത്തകൻ എം.എസ്.എഫുകാരനാണെന്നും, അയാൾ ഈരാറ്റുപേട്ടക്കാരനായ തീവ്രവാദിയാണെന്ന് വിവരം ലഭിച്ചുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു. തന്റെ പ്രായം പോലും മാനിക്കാതെയാണ് മാധ്യമപ്രവർത്തകർ തടഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐയുടെ നിലപാടുകൾ മുന്നണിയിൽ അനൈക്യമുണ്ടാക്കുന്നതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പിന്നാക്കക്കാരുടെ പിന്തുണയാണ് ഇടതുപക്ഷത്തിന്റെ അടിത്തറയെന്ന് സി.പി.ഐ മനസ്സിലാക്കണം. തെറ്റും ശരിയും മുന്നണിക്കുള്ളിലാണ് ചർച്ച ചെയ്യേണ്ടത്, അത് പുറത്തു പറഞ്ഞ് വിവാദമുണ്ടാക്കുകയല്ല വേണ്ടത്. ശബരിമല വിഷയത്തിൽ സർക്കാരിനെ കുറ്റപ്പെടുത്താനില്ലെന്നും ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ നിലപാട് ആത്മാർത്ഥതയുള്ളതാണെന്നും താൻ മുഖ്യമന്ത്രിയുടെ ജിഹ്വയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.