പാലക്കാട്: സിപിഐയെ 'ഉത്തരം താങ്ങുന്ന പല്ലി' എന്ന് പരിഹസിച്ച ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്. അജയകുമാറിനെ തള്ളി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. സിപിഎം-സിപിഐ ബന്ധം സഹോദരതുല്യമാണെന്നും അതിനെ ബാധിക്കുന്ന പ്രസ്താവനകൾ പാർട്ടി അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിനോയ് വിശ്വത്തെപ്പോലുള്ള നേതാക്കളെ ആക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അജയകുമാർ പ്രസ്താവന തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(CPI-CPM relationship is like brotherhood, says CPM Palakkad district secretary)
ഒറ്റപ്പാലത്തെ മണ്ണൂരിൽ നടന്ന പൊതുയോഗത്തിലാണ് അജയകുമാർ സിപിഐക്കെതിരെ രൂക്ഷവിമർശനം നടത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം മുഖ്യമന്ത്രിയും സിപിഎമ്മുമാണെന്ന സിപിഐയുടെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് വെറും 5% വോട്ട് മാത്രമുള്ള പാർട്ടിയാണ് സിപിഐ. എവിടെയെങ്കിലും നാല് പ്രവർത്തകരുണ്ടെങ്കിൽ അവിടെ അഞ്ച് സീറ്റ് ചോദിക്കുന്ന പാർട്ടിയാണിതെന്ന് അദ്ദേഹം പരിഹസിച്ചു. തോറ്റാൽ ഉത്തരവാദിത്തം സിപിഎമ്മിനും ജയിച്ചാൽ ക്രെഡിറ്റ് സിപിഐക്കുമാണ് എന്നതാണ് അവരുടെ നിലപാട്. മുഖ്യമന്ത്രിയെ വിമർശിക്കുന്ന സിപിഐയുടെ കീഴിലുള്ള വകുപ്പുകൾ 'പത്തരമാറ്റ് തങ്കമാണോ' എന്നും അദ്ദേഹം ചോദിച്ചു.