മലപ്പുറം : പത്തു മില്ലി ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വെച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്ത വളാഞ്ചേരി പോലീസ് സബ് ഇൻസ്‌പെക്ടർക്കെതിരെ മഞ്ചേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് രൂക്ഷ വിമർശനം ഉന്നയിച്ചു. അബ്കാരി ആക്ട് പ്രകാരം ഒരാൾക്ക് മൂന്ന് ലിറ്റർ വരെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വെക്കാമെന്നിരിക്കെയാണ് ഈ അമിതാവേശം.(Court strongly criticizes SI who arrested youth for possessing 10 ml of liquor)
തിരൂർ പൈങ്കണ്ണൂർ സ്വദേശിയായ ധനേഷിനെ (32) ഇക്കഴിഞ്ഞ 25-നാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ചയോളം റിമാൻഡിൽ കഴിഞ്ഞ ധനേഷിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ സുപ്രധാന പരാമർശങ്ങൾ. ബാർബർ കട നടത്തിവരുന്ന ധനേഷ് ഷേവിങ് ലോഷനായി ഉപയോഗിച്ചതായിരിക്കാം ഈ തൊണ്ടി മുതലെന്ന് കോടതി നിരീക്ഷിച്ചു.
സമൂഹത്തിലെ താഴെക്കിടയിലുള്ള യുവാവിനെ അറസ്റ്റ് ചെയ്യുന്നതിൽ അമിതാവേശം കാണിച്ച എസ്.ഐയുടെ ഉദ്ദേശ്യശുദ്ധിയിൽ കോടതി സംശയം പ്രകടിപ്പിച്ചു."ഇത്തരമൊരു അറസ്റ്റ് നടന്നിരിക്കുന്നത് ഏതെങ്കിലും 'ബനാന റിപ്പബ്ലിക്കിലല്ല', പകരം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണ്," എന്ന് കോടതി ചൂണ്ടിക്കാട്ടി.
അന്വേഷണ ഉദ്യോഗസ്ഥൻ സംവേദനക്ഷമതയുള്ളവനായിരിക്കണമെന്നും, ഈ വിഷയം പോലീസിലെ ഉന്നതർ പരിശോധിക്കണമെന്നും കോടതി ഉത്തരവിൽ നിർദ്ദേശിച്ചു. നിയമപരമായ പരിധി ലംഘിക്കാത്ത കേസിൽ ഒരു യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച പോലീസ് നടപടിക്കെതിരെയാണ് കോടതിയുടെ ശക്തമായ ഇടപെടൽ.