തിരുവനന്തപുരം: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ വാദം തുടങ്ങി. പൊലീസ് റിപ്പോർട്ടിൽ രാഹുലിനെതിരെ ഗുരുതര പരാമർശങ്ങളാണുള്ളത്. ബലാത്സംഗം നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.(Court hearing begins on Rahul Mamkootathil's anticipatory bail plea)
സീൽ ചെയ്ത കവറിലാണ് പൊലീസ് റിപ്പോർട്ട് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. ഡോക്ടറുടെ മൊഴി ഉൾപ്പെടെയുള്ള സാക്ഷിമൊഴികളും ഡിജിറ്റൽ തെളിവുകളും അടങ്ങിയ റിപ്പോർട്ടാണ് കോടതിക്ക് കൈമാറിയത്. യുവതിയെ ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിയതിന് തെളിവുണ്ടെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് വിശദമായ വാദം കേൾക്കാമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
രാഹുൽ മാങ്കൂട്ടത്തിലും പ്രോസിക്യൂഷനും ആവശ്യപ്പെട്ടതിനെത്തുടർന്ന് കോടതി അടച്ചിട്ട മുറിയിലാണ് വാദം കേൾക്കാൻ അനുവദിച്ചത്. മറ്റ് കേസുകൾ പരിഗണിച്ച ശേഷം രാവിലെ 11.30 ഓടെയാണ് രാഹുലിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ നടപടികൾ ആരംഭിച്ചത്. നേരത്തെ ഇത് അവസാനമായിരിക്കും പരിഗണിക്കുക എന്ന് അറിയിച്ചിരുന്നെങ്കിലും, മറ്റ് കേസുകൾ മാറ്റിവെച്ച ശേഷം ഹർജി പരിഗണിക്കുകയായിരുന്നു.