തിരുവനന്തപുരം : തമ്പാനൂരിലെ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട കേസിൽ കാമുകൻ കുറ്റക്കാരനെന്ന് കോടതി. കാട്ടാക്കട വീരണകാവ് വില്ലേജിൽ അരുവിക്കുഴി മുരിക്കത്തറതല വീട്ടിൽ ഗായത്രിയെ (25) കൊലപ്പെടുത്തിയെന്ന കേസിലാണ് വിധി വന്നത്.
കേസിൽ കൊല്ലം സ്വദേശി പ്രവീൺ കുറ്റക്കാരനാണെന്നാണ് തിരുവനന്തപുരം അഞ്ചാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി സിജു ഷെയ്ക്ക് വിധിച്ചത്. ശിക്ഷ തിങ്കളാഴ്ച വിധിക്കും.
2022 മാർച്ച് 5ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീണ്‍ ഗായത്രിയുമായി പ്രണയത്തിലായിരുന്നു. 2021ല്‍ വെട്ടുകാട് പള്ളിയില്‍ വച്ച് ഇയാള്‍ ഗായത്രിയെ വിവാഹം കഴിച്ചു. പിന്നീട് ഗായത്രിയെ ഒഴിവാക്കാന്‍ തീരുമാനമെടുത്തു.
2022 മാര്‍ച്ച് അഞ്ചിന് തമ്പാനൂര്‍ അരിസ്റ്റോ ജംഗ്ഷന് സമീപമുള്ള ഹോട്ടലില്‍ മുറി വാടകയ്ക്ക് എടുത്ത് ഗായത്രിയെ അവിടേയ്ക്കു കൊണ്ടുവന്നു. വൈകിട്ട് അഞ്ചോടെ മുറിക്കുള്ളില്‍ വച്ച് ഗായത്രി ധരിച്ചിരുന്ന ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ ചുറ്റി വലിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.