പാലക്കാട് : ഒറ്റപ്പാലം തോട്ടക്കരയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരെയാണ് വീടിനുള്ളിൽ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. നാല് വയസ്സുകാരനും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികളുടെ ബന്ധുവായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.(Couple Murdered in Palakkad, 4-year-old seriously injured, relative in custody)
ഞായറാഴ്ച അർധരാത്രി 12 മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. ആക്രമണത്തിന് ശേഷം സുൽഫിയത്ത്, പരിക്കേറ്റ നാലുവയസ്സുകാരനുമായി വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അയൽവാസികൾ വിവരമറിയുന്നത്. നാട്ടുകാർ വീട്ടിലെത്തിയപ്പോൾ നസീറിനെയും സുഹറയെയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കൊലപാതകം നടത്തിയതെന്ന് സംശയിക്കുന്ന ബന്ധുവായ യുവാവിനെ കൈഞരമ്പ് മുറിച്ച നിലയിൽ സംഭവസ്ഥലത്ത് കണ്ടെത്തിയിരുന്നു. എന്നാൽ പോലീസിനെ വെട്ടിച്ച് ഇയാൾ സമീപത്തെ പള്ളി ഖബർസ്ഥാനിലേക്ക് ഓടി ഒളിച്ചു. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടിയത്. കസ്റ്റഡിയിലുള്ള യുവാവിനെ ചോദ്യം ചെയ്തു വരികയാണ്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നാലുവയസ്സുകാരനെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് വാണിയംകുളത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.