തിരുവനന്തപുരം : ബി.ജെ.പി. നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി പാർട്ടിയുടെ മുൻ വക്താവും തിരുവിതാംകൂർ സഹകരണ സംഘം പ്രസിഡൻ്റുമായ എം.എസ്. കുമാർ. അന്തരിച്ച ബി.ജെ.പി. കൗൺസിലർ അനിൽകുമാറിൻ്റെ ആത്മഹത്യക്ക് കാരണം അദ്ദേഹം പാർട്ടിയുടെ ഭാഗമായതാണെന്ന് എം.എസ്. കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.(Councilor's suicide was due to being part of the cooperative movement, Former spokesperson MS Kumar slams BJP)
അനിൽകുമാറിൻ്റെ അതേ മാനസികാവസ്ഥയിലൂടെയാണ് താനും കടന്നുപോകുന്നതെന്നും, ലോൺ എടുത്ത പാർട്ടി പ്രവർത്തകർ തിരിച്ചടയ്ക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും എം.എസ്. കുമാർ വ്യക്തമാക്കി. വായ്പയെടുത്തവരുടെ പേര് വെളിപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വർഷങ്ങളായി താൻ അറിയുന്ന അനിൽ സംശുദ്ധ രാഷ്ട്രീയ പ്രവർത്തകനും മിടുക്കനായ ജനപ്രതിനിധിയുമായിരുന്നു. അദ്ദേഹത്തിന് പാതിവഴിയിൽ ശരീരം ഉപേക്ഷിച്ചു മടങ്ങേണ്ടി വന്നത് ഒരു സഹകരണ പ്രസ്ഥാനത്തിൻ്റെ ഭാഗമായി പോയതുകൊണ്ടാണ്. അവസാന നാളുകളിൽ അദ്ദേഹം അനുഭവിച്ചിട്ടുണ്ടാകാവുന്ന മാനസിക സമ്മർദ്ദം തനിക്ക് ഊഹിക്കാൻ കഴിയും, താനും സമാനസാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്.
കരുവന്നൂർ, കണ്ടല തുടങ്ങിയ സംഘങ്ങളിലെ വാർത്തകൾ വന്നതോടെ ചെറിയ സംഘങ്ങളിൽ പുതിയ നിക്ഷേപങ്ങൾ വരാതെയായി. വ്യക്തിവിരോധം കൊണ്ട് ചിലർ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതോടെ വായ്പ എടുത്തവർ തിരിച്ചടവ് നിർത്തി. നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിക്കാനും എത്തി.
ഈ അവസ്ഥയെ അതിജീവിക്കാൻ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിച്ചവർ സഹകരിക്കാതെ മാറിനിന്നത് അനിലിൻ്റെ കടുംകൈക്ക് കാരണമായി. "കാശ് കൊടുത്തു സഹായിക്കണ്ട. പക്ഷെ വായ്പ എടുത്തിട്ട് തിരിച്ചടക്കാത്തവരെ കൊണ്ട് അടപ്പിക്കാനെങ്കിലും കഴിയുമായിരുന്നു. അതും ചെയ്തില്ല എന്നതാണ് പ്രധാനം. മരിച്ചു കഴിഞ്ഞു നെഞ്ചത്ത് റീത്തു വയ്ക്കുന്നതല്ല രാഷ്ട്രീയ പ്രവർത്തനം."
താൻ കൂടി ഉള്ള സംഘത്തിൽ നിന്നും വായ്പ എടുത്തിട്ടുള്ള 70% പേരും എൻ്റെ പാർട്ടിക്കാരാണ്. തിരിച്ചടക്കാത്തവരിൽ 90% വും അതെ പാർട്ടിക്കാർ തന്നെ. "അതിൽ സാധാരണ പ്രവർത്തകർ മുതൽ സംസ്ഥാന ഭാരവാഹികൾ (സെൽ കൺവീനർമാർ ഉൾപ്പെടെ) ഉണ്ട്. മറ്റു പാർട്ടികളിൽ നിന്ന് നമ്മുടെ സഹായത്രികരായി കൂടി കേന്ദ്ര നേതാക്കളുമായി വരെ വലിയ അടുപ്പം സൃഷ്ടിച്ചെടുത്ത നേതാക്കളും ഉണ്ട്."
ചോദിച്ചും പറഞ്ഞും മടുത്തതുകൊണ്ട് ഇവരുടെയെല്ലാം പേരുകളും അടയ്‌ക്കേണ്ട തുകയും അടുത്ത ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്താൻ തീരുമാനിച്ചു. "നിക്ഷേപം വായ്പയായി കൈപറ്റി മുങ്ങിനടക്കുന്നവർ മാന്യന്മാരും ജനനേതാക്കളും ആകുന്ന ആ കളി ഇനി വേണ്ട. ജനങ്ങൾ അറിയട്ടെ. ഇവരെ മുൻനിർത്തി നഗരഭരണം പിടിക്കാൻ ഒരുങ്ങുന്ന നേതാക്കൾ തിരിച്ചറിയുക. ജനങ്ങൾ വിവേകമുള്ളവരും കാര്യങ്ങൾ തിരിച്ചറിയുന്നവരും ആണ്. അവർ വോട്ടർമാരും ആണ്."
തിരുവനന്തപുരത്ത് ബി.ജെ.പി. കൗൺസിലർ അനിൽകുമാർ ആത്മഹത്യ ചെയ്തിരുന്നു, തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി. നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നതാണ് എം.എസ്. കുമാറിൻ്റെ ഈ വെളിപ്പെടുത്തലുകൾ.