തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ പത്തിനും കോർപ്പറേഷനുകളിൽ പതിനൊന്നരയ്ക്കുമാണ് ചടങ്ങുകൾ ആരംഭിച്ചത്. ആഘോഷങ്ങൾക്കിടയിലും കണ്ണൂരിലെ സത്യപ്രതിജ്ഞാ ലംഘനവും കൂത്താട്ടുകുളത്തെ കൈയേറ്റവും വാർത്തകളിൽ ഇടംപിടിച്ചു.(Councilor attacked during oath-taking ceremony in Koothattukulam)
കണ്ണൂർ ജില്ലയിൽ ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന രണ്ട് കൗൺസിലർമാർ സത്യപ്രതിജ്ഞയ്ക്ക് എത്തിയില്ല. പയ്യന്നൂർ നഗരസഭയിലെ സിപിഎം കൗൺസിലർ വി.കെ. നിഷാദ്, തലശ്ശേരി നഗരസഭയിലെ ബിജെപി കൗൺസിലർ യു. പ്രശാന്ത് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യാത്തത്.
എറണാകുളം കൂത്താട്ടുകുളം നഗരസഭയിൽ സത്യപ്രതിജ്ഞാ ചടങ്ങിനിടെ യുഡിഎഫ് കൗൺസിലർ ജോമി മാത്യുവിന് മർദ്ദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ജോസഫ് കുര്യൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ കൗൺസിലറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചരിത്രത്തിലാദ്യമായി കോർപ്പറേഷൻ ഭരണത്തിലെത്തിയ ബിജെപി അംഗങ്ങൾ പത്മനാഭസ്വാമി ക്ഷേത്ര ദർശനത്തിന് ശേഷമാണ് എത്തിയത്. അതേസമയം, കെ.എസ്. ശബരീനാഥൻ ഉൾപ്പെടെയുള്ള കോൺഗ്രസ് അംഗങ്ങൾ ഭരണഘടനാ പതിപ്പ് കൈയ്യിലേന്തി സത്യപ്രതിജ്ഞ ചെയ്തത് ശ്രദ്ധേയമായി.
25 വർഷത്തിന് ശേഷം എൽഡിഎഫ് ഇതര മുന്നണി അധികാരമേൽക്കുന്ന ചരിത്ര മുഹൂർത്തത്തിനാണ് കൊല്ലം കോർപ്പറേഷൻ സാക്ഷ്യം വഹിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ആർ. ലതാദേവി എത്തിയേക്കും. പത്തനംതിട്ട പ്രമാടത്ത് ബിജെപി അംഗങ്ങളായ ദമ്പതികൾ അയ്യപ്പനാമത്തിലും സംസ്കൃതത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. കോഴിക്കോട് കോർപ്പറേഷനിലും ബിജെപി അംഗം അയ്യപ്പനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. മേയർ, ചെയർപേഴ്സൺ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 26-നും പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 27-നും നടക്കും. തിരുവനന്തപുരം, കൊച്ചി കോർപ്പറേഷനുകളിൽ മേയർ സ്ഥാനാർത്ഥികളെ സംബന്ധിച്ച ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുകയാണ്.