കാസർഗോഡ്: കാഞ്ഞങ്ങാട് നഗരസഭയിലെ വനിതാ ചെയർപേഴ്സണനെതിരെ 2013-ൽ പ്രസിദ്ധീകരിച്ച ലേഖനവുമായി ബന്ധപ്പെട്ട കേസിൽ പത്രാധിപർ അരവിന്ദൻ മാണിക്കോത്ത് തൽക്കാലം കീഴടങ്ങേണ്ടെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സ്ത്രീയുടെ മാന്യതയെ ബാധിക്കുന്ന തരത്തിൽ ലേഖനത്തിൽ എഴുതി എന്നതായിരുന്നു കേസ്. (Controversial article against Municipality Chairperson, SC says editor should not surrender for now)
ഈ കേസിൽ വിചാരണക്കോടതി നേരത്തെ അരവിന്ദൻ മാണിക്കോത്തിന് പിഴയും ഒരു ദിവസത്തെ വെറും തടവിനും ശിക്ഷിച്ചിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലിലാണ് നിലവിൽ സുപ്രീം കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്.
തൻ്റെ പത്രത്തിൽ വന്ന വാർത്തയെ തെറ്റായി ചിത്രീകരിക്കുകയായിരുന്നു എന്നും, ഇത് ആക്ഷേപഹാസ്യം എന്ന നിലയിലാണ് എഴുതിയതെന്നുമാണ് അരവിന്ദൻ മാണിക്കോത്തിൻ്റെ പ്രധാന വാദം. 'ലീഗ് മേയറെ സി.പി.എം. ചുംബിക്കുന്നു' എന്ന തലക്കെട്ടോടെയാണ് വിവാദ ലേഖനം പ്രസിദ്ധീകരിച്ചത്.കേസിൽ ഹർജിക്കാരനുവേണ്ടി അഭിഭാഷകരായ ശ്രീറാം പാറക്കാട്ട്, മനീഷ സുനിൽ കുമാർ, ആനന്ദു എസ്. നായർ എന്നിവർ സുപ്രീം കോടതിയിൽ ഹാജരായി.